
സെഞ്ചൂറിയന്‍: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും അംഗമാണ് ആര്‍ അശ്വിന്‍ (R Ashwin). ടി20 ലോകകപ്പ് വരെ അങ്ങനെ അല്ലായിരുന്നു കാര്യങ്ങള്‍. 2018ന് ശേഷം അദ്ദേഹം ടി20, ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. എന്നാല്‍ വിരാട് കോലിയുടെ (Virat Kohli) നിര്‍ബന്ധത്തെ തുടര്‍ന്ന് താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. തഴയപ്പെട്ട വലിയ കാലയളവില്‍ പരിക്കും താരത്തിന് വിനയായി.
2018ല്‍ താന്‍ കടന്നുപോയ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍. വിരമിക്കാന്‍ ആലോചിച്ചിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്. '' 2018 മുതല്‍ 2020 വരെയുള്ള സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇക്കാലയളവില്‍ ഒരുപാട് പ്രയത്‌നിച്ചു. എന്നാല്‍ വേണ്ടത്ര ഫലം ലഭിച്ചില്ല. ശരീരം മുഴുവന്‍ വേദനയായിരുന്നു. ആറ് പന്തെറിഞ്ഞതിന് ശേഷം ഞാന്‍ നീണ്ട ശ്വാസമെടുക്കും. യഥാര്‍ത്ഥത്തില്‍ 2018ല്‍ ഞാന്‍ വിരമിക്കാന്‍ ആലോചിച്ചിരുന്നു. പരിക്കേറ്റപ്പോള്‍ വേണ്ടത്ര പരിഗണന നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അത്തരത്തിലോരു ചിന്തയുണ്ടായത്.
മറ്റു പലതാരങ്ങള്‍ക്കും പിന്തുണ ലഭിച്ചു. എന്നാല്‍ എനിക്കതുണ്ടായില്ല. എന്റെ പ്രകടനം മോശമൊന്നും അല്ലായിരുന്നു. ഞാനും ഒരുപാട് വിജയങ്ങളില്‍ പങ്കാളിയായി. എന്നാല്‍ എനിക്ക് വേണ്ട പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. 2018ലെ ഇംഗ്ലണ്ടിന് എതിരായ പരമ്പരക്ക് ശേഷമായിരുന്നു ഇത്. സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്കെല്ലാം ഞാന്‍ പിന്നീടെത്തി.'' അശ്വിന്‍ പറഞ്ഞു.
നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ് അശ്വിന്‍. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക. ടെസ്റ്റില്‍ അശ്വിന്‍ ഇതുവരെ 427 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. അനില്‍ കുംബ്ലേയ്ക്കും കപില്‍ ദേവിനും ശേഷം റെഡ് ബോളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് അശ്വിന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!