
അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിൽ ആദ്യമായി കിരീടം ചൂടിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളെല്ലാം ആഘോഷ തിമിര്‍പ്പിലാണ്. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആര്‍സിബി ഐപിഎല്ലിൽ കന്നിക്കിരീടം ഉയര്‍ത്തിയത്. ടീമിന്റെ ചരിത്ര വിജയത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുഖ്യ പരിശീലകൻ ആൻഡി ഫ്ലവര്‍.
ടീമിന്റെ വിജയത്തിൽ ഓപ്പറേഷൻ സിന്ദൂര്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ആൻഡി ഫ്ലവര്‍ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെയ് 9ന് ഐപിഎൽ മത്സരങ്ങൾ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ സമയം ആര്‍സിബി ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായെന്നാണ് ആന്‍ഡി ഫ്ലവര്‍ പറഞ്ഞത്. നായകൻ രജത് പാട്ടീദാറിനും ജോഷ് ഹേസൽവുഡിനും പരിക്കിൽ നിന്ന് മോചിതരാകാൻ ഈ സമയം ഉപകരിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റിനിടെ തോളിന് പരിക്കേറ്റതിന് തുടര്‍ന്ന് ജോഷ് ഹേസൽവുഡ് ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങിയിരുന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹേസൽവുഡ് സീസണിൽ ആർസിബിയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് ഫിനിഷ് ചെയ്തത്. വെറും 12 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. രജത് പാട്ടീദാറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കുമൂലം രണ്ട് മത്സരങ്ങൾ നഷ്ടമായ പട്ടീദാർ 15 മത്സരങ്ങളിൽ നിന്ന് 143.77 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 312 റൺസ് നേടിയാണ് സീസൺ അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!