ക്യാപ്റ്റന്റെ പ്രകടനവുമായി ഹാര്‍ദിക്; ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തില്‍ ആര്‍സിബിക്ക് വിജയലക്ഷ്യം 169

By Sajish AFirst Published May 19, 2022, 9:25 PM IST
Highlights

പവര്‍ പ്ലേയില്‍ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (1), മാത്യു വെയ്ഡ് (16) എന്നിവരാണ് മടങ്ങിയത്. ഗില്ലിനെ ഹേസല്‍വുഡിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. വെയ്ഡാവട്ടെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCb) 169 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യയുടെ (47 പന്തില്‍ 62) ഇന്നിംഗ്‌സാണ് തുണയായത്. ഡേവിഡ് മില്ലര്‍ (34), വൃദ്ധിമാന്‍ സാഹ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. ബാംഗ്ലൂരും ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തി. 

പവര്‍ പ്ലേയില്‍ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (1), മാത്യു വെയ്ഡ് (16) എന്നിവരാണ് മടങ്ങിയത്. ഗില്ലിനെ ഹേസല്‍വുഡിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. വെയ്ഡാവട്ടെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് സാഹയ്‌ക്കൊപ്പം ചേര്‍ന്ന ഹാര്‍ദിക് ടീമിന്റെ തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഫാഫ് ഡു പ്ലെസിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി സാഹ മടങ്ങി. 

തുടര്‍ന്ന് ക്രീസിലെത്തിയത് മില്ലര്‍. ഗുജറാത്തിന്റെ ഇന്നിംഗ്‌സില്‍ നട്ടെല്ലായതും ഈ കൂട്ടുകെട്ടാണ്. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. മില്ലറെ പുറത്താക്കി ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ രാഹുല്‍ തെവാട്ടിയയും (2) പവലിയനില്‍ തിരിച്ചെത്തി. എന്നല്‍ പാണ്ഡ്യ- റാഷിദ് ഖാന്‍ (6 പന്തില്‍ 19) സഖ്യം സ്‌കോര്‍ 150 കടത്തി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്. മാക്‌സ്‌വെല്‍, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

പ്ലേ ഓഫിനൊപ്പം ഒന്നാം സ്ഥാനവും ഉറപ്പിച്ച സ്ഥിതിക്ക് ഗുജറാത്തിന് മുന്നും പിന്നും നോക്കാനില്ല. എന്നാല്‍ ബാംഗ്ലൂരിന് അങ്ങനെയല്ല കാര്യങ്ങള്‍. മത്സരം തോറ്റാല്‍ പുറത്തേക്കുള്ള വഴി തെളിയും. 13 മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്കുള്ളത്. മാത്രമല്ല, നെറ്റ് റണ്‍റേറ്റും നന്നേ കുറവ്. ബാംഗ്ലൂരിന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. വലിയ മാര്‍ജിനില്‍ തന്നെ ജയിക്കണം. എന്നാല്‍ മാത്രമേ പ്ലേ ഓഫിന് വിദൂര സാധ്യത പോലുമുള്ളൂ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, മഹിപാല്‍ ലോറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അമഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, സിദ്ധാര്‍ത്ഥ് കൗള്‍, ജോഷ് ഹേസല്‍വുഡ്.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.
 

click me!