'നന്ദി ഓസ്‌ട്രേലിയ...'; മത്സരത്തിന് ശേഷം വികാരാധീനനായി രോഹിത്, പരമ്പരയിലേയും മത്സരത്തിലേയും താരം ഹിറ്റ്മാന്‍ തന്നെ

Published : Oct 25, 2025, 08:02 PM IST
Rohit Sharma during India vs Australia ODI in Sydney

Synopsis

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി രോഹിത് ശർമ്മ തിരഞ്ഞെടുക്കപ്പെട്ടു. സിഡ്‌നിയിലെ അവസാന മത്സരത്തിൽ പുറത്താവാതെ 121 റൺസ് നേടിയ രോഹിത്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്‌നി ഏകദിനത്തിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ട് രോഹിത് ശര്‍മ. മത്സരത്തില്‍ 125 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38.3 ഓവറില്‍ മറികടന്നു. രോഹിത്തിനൊപ്പം വിരാട് കോലിയും (81 പന്തില്‍ 74) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിത് തന്നെ. അതിന് പരമ്പരയിലെ താരമായും രോഹിത് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. അഞ്ച് സിക്‌സും 21 ഫോറും രോഹിത് നേടി. മത്സരത്തിന് ശേഷം ഓസ്‌ട്രേലിയയോട് നന്ദി പറഞ്ഞാണ് രോഹിത് മടങ്ങിയത്. മത്സരശേഷം രോഹിത് പറഞ്ഞതിങ്ങനെ... ''ഞാനെപ്പോഴും ഓസ്‌ട്രേലിയ ഇഷ്ടപ്പെടുന്നു. സിഡ്‌നിയില്‍ കളിക്കുന്നത് എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. 2008ലാണ് ഞാന്‍ ആദ്യമായി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്, അന്ന് മുതലുള്ള ഓര്‍മകള്‍ കൂടെയുണ്ട്. ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. നന്ദി ഓസ്‌ട്രേലിയ...'' രോഹിത് പറഞ്ഞു

ഓസ്‌ട്രേലിയന്‍ പിച്ചിനെ കുറിച്ചും സാഹചര്യത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഓസ്‌ട്രേലിയയില്‍ ബൗളര്‍മാരെ നേരിടുന്നത് എളുപ്പമുള്ള കാര്യമല്ല. സാഹചര്യങ്ങള്‍ നന്നായി പഠിച്ചിരിക്കണം. ക്രീസിലെത്തിയപ്പോഴെല്ലാം ഞാനത് മനസില്‍ കുറിച്ചിരുന്നു. ഒരുപാടായി ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാല്‍ ഇവിടെ വരുന്നതിന് മുമ്പ് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. പരമ്പര നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഒരുപാട് പോസിറ്റീവ്‌സ് ഞങ്ങള്‍ക്കുണ്ടായി. ഇന്ത്യയുടേത് യുവനിരയാണ്. ഒരുപാട് പേര്‍ ആദ്യമായിട്ടാണ് ഇവിടെ കളിക്കുന്നത്. ഞാന്‍ ആദ്യം ഇവിടെ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. അവരുടെ കരുതല്‍ വലുതായിരുന്നു. ഇപ്പോള്‍ അത് ഞങ്ങളുടെ ജോലിയാണ്.'' രോഹിത് വിശദീകരിച്ചു.

അദ്ദേഹം തുടര്‍ന്നു... ''താരങ്ങളെല്ലാം കഴിവുള്ളവരാണ്. അവര്‍ക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചു. ഇത്തരം രാജ്യങ്ങളില്‍ വരുമ്പോള്‍, മനസില്‍ ഒരുപാട് ചില പദ്ധതികള്‍ ഉണ്ടായിരിക്കണം. അതുതന്നെയാണ് എനിക്ക് യുവതാരങ്ങളോട് പറയാനുള്ളത്. സിഡ്‌നിയില്‍ കളിക്കുന്നത് ഞാനിഷ്ടപ്പെടുന്നു, നല്ല ഗ്രൗണ്ടും കാണികളും. ഒരു ബാറ്ററെന്ന നിലയില്‍ പരീക്ഷിക്കപ്പെടുമെന്ന് അറിയാമായിരുന്നു. അതിന് തയ്യാറെടുത്ത് തന്നെയാണ് വന്നത്. അതിന്റെ ഫലവും കണ്ടു.'' രോഹിത് കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്