
ബെംഗളൂരു: റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് കൺസോർഷ്യം. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെൻചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവർ ചേർന്നാണ് ടീമിനെ വാങ്ങിയിരിക്കുന്നത്. 166.6 ബില്യൺ ഇന്ത്യൻ രൂപ, അതായത് ഏകദേശം 16660 കോടി രൂപയ്ക്കാണ് ആദിത്യ ബിർള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയത്. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് യുഎസ്എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും ഈ കൺസോർഷ്യത്തിന് വിറ്റു. പണമായി നടത്തിയ ഈ ഇടപാടിന്റെ ആകെ മൂല്യം 166.6 ബില്യൺ രൂപയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിലും (IPL) വനിതാ പ്രീമിയർ ലീഗിലും (WPL) മത്സരിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം ആർസിഎസ്പിഎല്ലിനാണ്. ഈ ഇടപാട് പൂർത്തിയാകുന്നതോടെ, ഐപിഎൽ, ഡബ്ല്യുപിഎൽ ഫ്രാഞ്ചൈസികളുടെ പൂർണ നിയന്ത്രണം പുതിയ കൺസോർഷ്യത്തിനായിരിക്കും. 2025 നവംബർ 5-ന് യുഎസ്എൽ പ്രഖ്യാപിച്ച ആർസിഎസ്പിഎല്ലിന്റെ തന്ത്രപരമായ വിലയിരുത്തലിന്റെ ഭാഗമായാണ് ഈ വിൽപ്പന. ഇടപാട് പൂർത്തിയാകാൻ ബിസിസിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതി ഉൾപ്പെടെ പല നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാകേണ്ടതുണ്ട്.
ഈ വിൽപ്പന യുഎസ്എല്ലിനെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ലാണ്. തങ്ങളുടെ പ്രധാന ബിസിനസായ മദ്യ വിപണനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി ദീർഘകാലത്തേക്ക് ഓഹരി ഉടമകൾക്ക് കൂടുതൽ മൂല്യം നൽകാനും ഇത് സഹായിക്കും. ഐപിഎല്ലിലെയും ഡബ്ല്യുപിഎല്ലിലെയും ഏറ്റവും പ്രമുഖവും വാണിജ്യപരമായി വിജയിച്ചതുമായ ഫ്രാഞ്ചൈസിയായി ആർസിബി വളർന്നു എന്ന് യുഎസ്എൽ എംഡിയും സിഇഒയുമായ പ്രവീൺ സോമേശ്വർ പറഞ്ഞു.
ആർസിബിയുടെ പുതിയ സംരക്ഷകരാകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. ഇത്രയും മികച്ച ഒരു ഫ്രാഞ്ചൈസി കെട്ടിപ്പടുത്ത യുഎസ്എല്ലിനും ഡിയാജിയോയ്ക്കും നന്ദി. ആർസിബിയുടെ ചാമ്പ്യൻഷിപ്പ് സംസ്കാരം, ബംഗളൂരുവുമായുള്ള ആഴത്തിലുള്ള ബന്ധം, ലോകത്തിലെ ഏറ്റവും ആവേശഭരിതരായ ആരാധകർ എന്നിവയെല്ലാം ഇതൊരു അസാധാരണ അവസരമാക്കി മാറ്റുന്നു. കളിക്കളത്തിലും പുറത്തും ആർസിബിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് പുതിയ ഉടമകളുടെ പ്രതികരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!