ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് ഫിഫ്റ്റി; ദ്രാവിഡിനേയും പന്തിനേയും പിന്നിലാക്കി നേട്ടം കൊയ്ത് സഞ്ജു

By Sajish AFirst Published Oct 7, 2022, 6:44 PM IST
Highlights

ഏകദിനത്തില്‍ സഞ്ജുവിന്റെ രണ്ടാമത്തെ ഫിഫ്റ്റിയായിരുന്നിത്. 27കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. എന്നാല്‍ സഞ്ജുവിനെ തേടിയെത്തിയ നേട്ടം ഇതൊന്നുമല്ല. ഏകദിനത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്.

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളിതാരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ നാലിന് 51 എന്ന നിലയിലെന്ന സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. പിന്നീട് 63 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 86 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ദക്ഷിണാപ്രിക്കയ്‌ക്കെതിരെ ഒരു റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.

ഏകദിനത്തില്‍ സഞ്ജുവിന്റെ രണ്ടാമത്തെ ഫിഫ്റ്റിയായിരുന്നിത്. 27കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. എന്നാല്‍ സഞ്ജുവിനെ തേടിയെത്തിയ നേട്ടം ഇതൊന്നുമല്ല. ഏകദിനത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരെയാണ് സഞ്ജു എന്നിവരെയാണ് സഞ്ജു പിന്തള്ളിയത്.

വനിതാ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വി; പരീക്ഷണങ്ങള്‍ ചതിച്ചു, തുറന്ന് സമ്മതിച്ച് ഹര്‍മന്‍പ്രീത് കൗര്‍

2002ല്‍ ഡര്‍ബനിലായിരുന്നു ദ്രാവിഡിന്റെ ഇന്നിംഗ്‌സ്. അന്ന് 77 റണ്‍സാണ് ദ്രാവിഡ് നേടിയത്. ഈ വര്‍ഷം തുടക്കത്തില്‍ പന്ത് 85 റണ്‍സ് നേടിയിരുന്നു. ഈ രണ്ട് പ്രകടനങ്ങളും സഞ്ജുവിന് പിന്നിലായി. 2015 ല്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 86 പന്തില്‍ 92 റണ്‍സ് നേടിയ എം എസ് ധോണിയാണ് ഈ നേട്ടത്തില്‍ സഞ്ജുവിന് മുമ്പിലുള്ളത്. എന്നാല്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ വിമര്‍ശിക്കുന്നവരുമുണ്ട്. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ അക്കൂട്ടത്തിലാണ്.

സഞ്ജുവിന് ടോപ് ടീമുകള്‍ക്കെതിരെ കളിച്ചുള്ള പരിചയമില്ലാത്തതാണ് ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് അക്മല്‍ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ടീമിനെ വിജയിപ്പിക്കാനുള്ള ഇച്ഛാശക്തി തുടക്കം മുതല്‍ സഞ്ജു കാണിച്ചിരുന്നില്ല. ഒരുപാട് സമയമെടുത്ത ശേഷമാണ് സഞ്ജു സ്വതസിദ്ധമായമായ ശൈലിയിലേക്ക് വന്നത്. എന്നാല്‍ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു.

ബാറ്റിംഗില്‍ മിന്നി വാര്‍ണര്‍, ബൗളിംഗില്‍ സ്റ്റാര്‍ക്ക്; വിന്‍ഡീസിനെതിരെ ടി20 പരമ്പര ഓസീസ് തൂത്തുവാരി

അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ശരിയാണ് സഞ്ജു 86 റണ്‍സ് നേടി. എന്നാല്‍ ആദ്യത്തെ 30-35 പന്തുകളില്‍ വേഗത്തില്‍ റണ്‍സ് നേടാന്‍ സഞ്ജുവിനായില്ല. വലിയ ടീമുകള്‍ക്കെതിരെ കളിച്ച് പരിചയമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.'' അക്മല്‍ വിശദീകരിച്ചു.
 

click me!