
മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ അംപയറോട് അപമര്യാദയായി സംസാരിച്ച ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിന് പിഴ. മാച്ച് ഫീയുടെ 100 ശതമാനമാണ് ഗില്‍ പിഴയടയ്‌ക്കേണ്ടത്. ദില്ലിക്കെതിരായ മത്സരത്തിനിടെയാണ് താരം അംപയറോട് കയര്‍ത്ത് സംസാരിച്ചത്. അംപയര്‍ മുഹമ്മദ് റാഫി ഔട്ട് വിളിച്ചിട്ടും താരം പവലിയനിലേക്ക് മടങ്ങാന്‍ തയ്യാറായിരുന്നില്ല. പിന്നാലെ അംപയറോട് കലഹിക്കുകയും കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഔട്ട് വിളിച്ച തീരുമാനം സഹഅംപയറുമായി ചേര്‍ന്ന് പുനഃപരിശോധിക്കുകയും ഗില്ലിനോട് ക്രീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
വിവാദ തീരുമാനത്തെ തുടര്‍ന്ന് ദ്രുവ് ഷോറെയുടെ നേതൃത്വത്തിലുള്ള ദില്ലി ടീം ഗ്രൗണ്ട് വിട്ട് പുറത്ത് പോവുകയും ചെയ്തു. ഇത്തരത്തില്‍ തീരുമാനത്തിലേക്ക് നയിച്ചതിന് ഷോറെയും പിഴയടയ്ക്കണം. മാച്ച് ഫീയുടെ 50 ശതമാന് ഷോറെ നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് ഗില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ മോശം പ്രവൃത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്ന് താരം വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പര്യടനത്തുള്ള ഇന്ത്യയുടെ എ ടീമിനെ നയിക്കുന്നത് ഗില്ലാണ്. ഇത്തരത്തില്‍ ക്രിക്കറ്റിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്തതിന് താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുന്‍താരം ബിഷന്‍ സിങ് ബേദി അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!