ഫെബ്രുവരി 17 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ഐപിഎൽ 2026-നായി താരം രാജസ്ഥാൻ റോയൽസ് ക്യാമ്പിലേക്ക് തിരിക്കും.

സമസ്തിപൂർ (ബീഹാർ): അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച കൗമാരതാരം വൈഭവ് സൂര്യവൻഷി പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു. ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ 14 വയസ്സുകാരൻ, ജീവിതത്തിലെ യഥാര്‍ത്ഥ അഗ്നിപരീക്ഷക്കുള്ള തയാറെടുപ്പിലാണിപ്പോള്‍. ബീഹാറിലെ സമസ്തിപൂരിലുള്ള പോഡാർ ഇന്‍റർനാഷണൽ സ്കൂളിലാണ് വൈഭവ് പരീക്ഷ എഴുതുന്നത്. സെലിബ്രിറ്റി ക്രിക്കറ്റർ എന്ന നിലയിൽ പ്രത്യേക പരിഗണനകളൊന്നും വൈഭവിന് നൽകില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ വ്യക്തമാക്കി.

വൈഭവ് സൂര്യവൻഷി ഞങ്ങളുടെ സ്കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നുണ്ട്. അവന് അഡ്മിറ്റ് കാർഡ് നൽകിക്കഴിഞ്ഞു. ടീച്ചർമാരും വിദ്യാർത്ഥികളും രക്ഷിതാക്കളും അവനെ കാണാനുള്ള ആവേശത്തിലാണ്. എങ്കിലും ഇതൊരു അക്കാദമിക് പിച്ചാണ്, ക്രിക്കറ്റ് പിച്ചല്ല. മറ്റ് കുട്ടികൾക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങളും സുരക്ഷയും മാത്രമേ വൈഭവിനും സ്കൂളിൽ ലഭിക്കൂ- പ്രിൻസിപ്പൽ പറഞ്ഞു.

ഫെബ്രുവരി 17 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ഐപിഎൽ 2026-നായി താരം രാജസ്ഥാൻ റോയൽസ് ക്യാമ്പിലേക്ക് തിരിക്കും.അണ്ടർ 19 ലോകകപ്പിൽ റെക്കോർഡുകളുടെ പെരുമഴയാണ് വൈഭവ് സൃഷ്ടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 80 പന്തിൽ 175 റൺസ് നേടി വൈഭവ് റെക്കോര്‍ഡിട്ടിരുന്നു. ഇതിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

Scroll to load tweet…

ടൂർണമെന്‍റിൽ 30 സിക്സറുകൾ പറത്തി ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്‍റെയും ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലന്‍റെയും (18 സിക്സർ) റെക്കോർഡ് വൈഭവ് പഴങ്കഥയാക്കിയിരുന്നു.439 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടയിൽ വൈഭവ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറി നേടി ടി20 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 206 പ്രഹരശേഷിയിൽ കഴിഞ്ഞ സീസണിൽ 252 റൺസാണ് വൈഭവ് രാജസ്ഥാന്‍ കുപ്പായത്തില്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക