
അഹമ്മദാബാദ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം ഫോമിനെ തുടര്‍ന്ന് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വൈസ് ക്യാപ്റ്റന്റെ പേര് പറയാതെയാണ് ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മാത്രമല്ല, അവസാന രണ്ട് ടെസ്റ്റില്‍ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിച്ചതുപോലുമില്ല. ഫോമിലല്ലാത്ത ഓപ്പണര്‍ രാഹുല്‍ ടീമില്‍ തുടരാന്‍ പോലും അര്‍ഹനല്ല എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി സുനില്‍ ഗവാസ്‌കര്‍. ഫോമിലല്ലെങ്കില്‍ കൂടിയും രാഹുലിനെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി. അദ്ദേഹം ഇത്തരത്തില്‍ പറയാന്‍ കാരണങ്ങളുമുണ്ട്. ഗവാസ്‌കര്‍ വിശദീകരിക്കുന്നതിങ്ങനെ... ''കെ എല്‍ രാഹുലിനെ ഒരു വിക്കറ്റ് കീപ്പറായും നമുക്ക് കാണാന്‍ കഴിയും. ജൂണ്‍ ഏഴിന് ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ രാഹുല്‍ അഞ്ചാമനോ ആറാമനോ ആയി കളിക്കാം. അങ്ങനെ സംഭവിച്ചില്‍ ബാറ്റിംഗിന്റെ ആഴം കൂടും. കാരണം, കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇംഗ്ലണ്ടില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടാനും രാഹുലിന് സാധിച്ചു. പ്ലെയിംഗ് ഇലവന്‍ തെരഞ്ഞെടുക്കുമ്പോള്‍ രാഹുലിന്റെ പേര് മനസിലുണ്ടായാല്‍ നന്നായിരിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു.
ബാറ്റിംഗിലും കീപ്പിംഗിലും മോശം പ്രകടനമായിരുന്നു ഭരതിന്റേത്. ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, പ്രധാന ക്യാച്ചുകളും അദ്ദേഹം വിട്ടുകളഞ്ഞിരുന്നു. അവസരങ്ങള്‍ മുതലക്കുന്നതില്‍ പരാജയപ്പെട്ടതോടെ താരത്തെ ഇനി ടീമില്‍ വേണ്ടെന്ന അഭിപ്രായമുണ്ടായി. ഇഷാന്‍ കിഷന്‍ ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു ടെസ്റ്റിലും കളിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. അതേസമയം, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഭരതിന് പകരം ഇഷാനെ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യവുമുണ്ട്.
വാര്‍ണര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു; ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും ഓവലിലെ ഫൈനലിലും കളിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!