
നാഗ്പുർ: ഏകദേശം രണ്ട് വർഷത്തോളം ഇന്ത്യൻ ടീമിന് പുറത്തായിരുന്ന ഇഷാൻ കിഷന്‍റെ വമ്പൻ തിരിച്ചുവരവിന് നാഗ്പൂർ വേദിയാകും. ന്യൂസിലൻഡിനെതിരെ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ ഇഷാൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് ഇഷാന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത് വലിയ ചർച്ചയായിരുന്നു.
പരിക്കേറ്റ തിലക് വർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങും. ശ്രേയസ് അയ്യരെ മറികടന്നാണ് ഇഷാന് ഈ അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 22 ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനാവാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്‍റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അദ്ദേഹം മൂന്നാം നമ്പറിലേക്ക് മാറും.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. "ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി," സൂര്യകുമാർ യാദവ് നാഗ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!