Syed Mushtaq Ali T20 | തമിഴ്‌നാടിന് മേല്‍ വിഷ്‌ണു വിനോദിന്‍റെ സിക്‌സര്‍ മഴ; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

Published : Nov 18, 2021, 10:19 AM ISTUpdated : Nov 18, 2021, 11:21 AM IST
Syed Mushtaq Ali T20 | തമിഴ്‌നാടിന് മേല്‍ വിഷ്‌ണു വിനോദിന്‍റെ സിക്‌സര്‍ മഴ; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

Synopsis

അവസാന മൂന്ന് ഓവറില്‍ 62 റണ്‍സ് അടിച്ചുകൂട്ടി കേരളം, വിഷ്‌ണു വിനോദിന് 26 പന്തില്‍‍ രണ്ട് ഫോറും ഏഴ് സിക്‌സറും സഹിതം 65* റണ്‍സ്!

ദില്ലി: സയ്യിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റിന്‍റെ(Syed Mushtaq Ali T20) ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്‌നാടിന്(Tamil Nadu vs Kerala Quarter Final 1) 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം മികച്ച തുടക്കത്തിനും അവസാന ഓവറുകളിലെ വിഷ്‌ണു വിനോദിന്‍റെ(Vishnu Vinod) സിക്‌സര്‍ പൂരത്തിനും ഒടുവില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. വിഷ്‌ണുവിനൊപ്പം രോഹന്‍ കുന്നുമ്മലും (Rohan Kunnummal) അര്‍ധ സെഞ്ചുറി നേടി. 

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ വെടിക്കെട്ട് കാഴ്‌ചവെച്ച നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) പൂജ്യത്തില്‍ പുറത്തായത് കേരളത്തെ ഒരുവേള പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്‌ണു വിനോദ് നടത്തിയ വിസ്‌മയ വെടിക്കെട്ട് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചു.  

ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍-മുഹമ്മദ് അസ്‌ഹറുദ്ദീന്‍ സഖ്യം 6.3 ഓവറില്‍ 54 റണ്‍സ് ചേര്‍ത്തു. 14 പന്തില്‍ 15 റണ്‍സെടുത്ത അസ്‌ഹറിനെ മുരുകന്‍ അശ്വിന്‍റെ പന്തില്‍ സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു. രോഹന്‍ 39 പന്തില്‍ 50 തികച്ചെങ്കിലും സഞ്ജയ്‌ യാദവിന്‍റെ 13-ാം ഓവര്‍ കേരളത്തിന് ഇരട്ട പ്രഹരം നല്‍കി. നാലാം പന്തില്‍ രോഹനും(43 പന്തില്‍ 51), അവസാന പന്തില്‍ സഞ്ജുവും മടങ്ങി. രണ്ട് പന്ത് നേരിട്ട സ‌ഞ്ജു മുരുകന്‍ അശ്വിന്‍റെ പറക്കും ക്യാച്ചിലാണ് പൂജ്യത്തില്‍ പുറത്തായത്. 

നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബി-വിഷ്‌ണു വിനോദ് സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം കേരളത്തിന് തുണയായി. സച്ചിന്‍ കരുതലോടെ കളിച്ചപ്പോള്‍ വിഷ്‌ണു അവസാന മൂന്ന് ഓവറുകളില്‍ സിക്‌സര്‍ മഴയുമായി വെടിക്കെട്ട് പൊഴിച്ചു. 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 119-3 എന്ന നിലയിലായിരുന്നു കേരളം. സന്ദീപ് വാര്യരുടെ 18-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സടിച്ച് വിഷ്‌ണു ടോപ് ഗിയറിലായി. എം മുഹമ്മദിന്‍റെ 19-ാം ഓവറില്‍ മൂന്ന് സിക്‌സര്‍ സഹിതം 19 റണ്‍സും പിറന്നു. ഇതോടെ 22 പന്തില്‍ വിഷ്‌ണു 50 തികച്ചു. 

ഇതിനിടെ സച്ചിന്‍ ബേബി(32 പന്തില്‍ 33) പുറത്തായത് കേരളത്തെ ബാധിച്ചില്ല. ശരവണ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് കൂടി ചേര്‍ത്ത് വിഷ്‌ണുവും സജീവന്‍ അഖിലും കേരളത്തെ വമ്പന്‍ സ്‌കോറിലേക്ക് ആനയിച്ചു. വിഷ്‌ണു 26 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സറും സഹിതം 65* റണ്‍സും അഖില്‍ 4 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 9* റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ 62 റണ്‍സാണ് കേരളം അടിച്ചുകൂട്ടിയത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം