
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) നായകന്‍ വിരാട് കോലിയുടെ(Virat Kohli) 33-ാം ജന്‍മദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ദിനം ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിനെതിരായ(IND vs SCO) എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം കോലിക്ക് ഇരട്ടിമധുരമായി. അവിടംകൊണ്ട് ആഘോഷം തീര്‍ന്നില്ല. ഇന്ത്യന്‍ ടീമിന്‍റെ വിജയഹ്‌ളാദത്തിന് ശേഷം ഡ്രെസിംഗ് റൂമിലും ആഘോഷപരിപാടികളുണ്ടായിരുന്നു.
കോലി മറന്നു, ധോണി ഓര്‍മ്മിപ്പിച്ചു
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്‌ടാവായ മുന്‍ നായകന്‍ എം എസ് ധോണിയുടെ നേതൃത്വത്തിലായിരുന്നു കോലിയുടെ പിറന്നാളാഘോഷം. ആഘോഷ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഉപനായകന്‍ രോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങി എല്ലാ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു.
കോലിയുടെ കേക്കുമുറിയില്‍ ചിരി പടര്‍ത്തിയ ഒരു സംഭവമുണ്ടായി. മെഴുകുതിരികള്‍ ഊതിക്കെടുത്താതെയാണ് കോലി കേക്ക് മുറിച്ചത്. പിന്നാലെ തിരികള്‍ ഊതാന്‍ കോലിയോട് ധോണി ആവശ്യപ്പെടുകയായിരുന്നു. പതിവുപോലെ കോലിയുടെ മുഖത്ത് കേക്ക് ഫേഷ്യല്‍ ചെയ്യുകയും ചെയ്തു സഹതാരങ്ങള്‍. ഇതിന്‍റെ വീഡിയോ സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.
കോലിക്ക് പിറന്നാള്‍ ജയമധുരം
മികച്ച റണ്‍റേറ്റ് വേണ്ട മത്സരത്തില്‍ 81 പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടി. നാല് ഓവറില്‍ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്. പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ 7.1 ഓവറില്‍ ജയത്തിലെത്തിയാൽ നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെ മറികടക്കാമെന്ന വെല്ലുവിളി കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ആദ്യ ഓവറിലേ ഏറ്റെടുത്തതോടെ ഇന്ത്യ പവര്‍പ്ലേയില്‍ തന്നെ ജയത്തിന് അരികിലെത്തി. രാഹുല്‍ 19 പന്തിൽ 50 ഉം രോഹിത് 16 പന്തില്‍ 30 ഉം നേടിയതോടെ സ്കോട്‍ലന്‍ഡിനെ മറികടക്കാന്‍ ടീം ഇന്ത്യക്ക് 39 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ ടീം ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യത ശക്തമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!