ടീമിലിടം കിട്ടാന്‍ കളിക്കാര്‍ക്കിടയില്‍ പോലും കടുത്ത മത്സരം, ലോകകപ്പ് ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ച് സഞ്ജു

By Gopala krishnanFirst Published Sep 22, 2022, 1:14 PM IST
Highlights

ഈ വര്‍ഷം ഓപ്പണര്‍ എന്ന നിലയിലും വിവിധ പൊസിഷനുകളിലും കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കായി ഏത് പൊസിഷനിലും കളിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമില്‍ ഏതെങ്കിലും ഒരു പൊസിഷന്‍ ആര്‍ക്കെങ്കിലും ഉറപ്പിക്കാനാവില്ല. ഞാന്‍ ഓപ്പണറാണ്. അല്ലെങ്കില്‍ ഫിനിഷറാണ് എന്നും പറയാനാവില്ല.

ചെന്നൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്ര്യഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും അധികം നിരാശരാക്കിയ സെലക്ടര്‍മാരുടെ തീരുമാനങ്ങളിലൊന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ ഇടമില്ലാത്തതായിരുന്നു. ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച മത്സരങ്ങില്‍ മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ ഒഴിവാക്കി ടി20യില്‍ ഇതുവരെ മികവിലേക്ക് ഉയരാന്‍ കഴിയാത്ത റിഷഭ് പന്തിന് ടീമില്‍ ഇടം നല്‍കിയെന്നായിരുന്നു പ്രധാന വിമര്‍ശനം.

ലോകകപ്പിനുള്ള റിസര്‍വ് ലിസ്റ്റില്‍ പോലും സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്താതിനെതിരെയും വിമര്‍ശനമുയര്‍ന്നു. ശ്രേയസ് അയ്യരെയായിരുന്നു റിസര്‍വ് ലിസ്റ്റില്‍ ബാറ്ററായി ഉള്‍പ്പെടുത്തിയത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളിലും സ‍ഞ്ജുവിന് ടീമിലിടമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ എ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ സഞ്ജുവിന്‍റെ അസാന്നിധ്യം കുറച്ചൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്.

ഈ കളിയാണേല്‍ ലോകകപ്പിലും ഭൂമി തൊടില്ല! എയറില്‍ നിന്നിറങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍; മുന്നറിയിപ്പുമായി രോഹിത്

എന്നാല്‍ ഇന്ത്യന്‍ ടീമിലെത്താനും സ്ഥാനം നിലനിര്‍ത്താനും ഇപ്പോള്‍ കടുത്ത മത്സരമുണ്ടെന്ന് വ്യക്തമാക്കുകയാണ് സഞ്ജു. ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എത്തിപ്പെടാനും ആ സ്ഥാനം നിലനിര്‍ത്താനും കളിക്കാര്‍ക്കിടയില്‍ പോലും കടുത്ത മത്സരമുണ്ടെന്ന് സഞ്ജു പിടിഐയോട് പറഞ്ഞു. ടീമിലെത്തുക എന്നതും സ്ഥാനം നിലനിര്‍ത്തുക എന്നതും വലിയ വെല്ലുവിളിയാണെന്നും ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്‍റെ കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക എന്നത് വളരെ പ്രധാനമാണെന്നും സ‍ഞ്ജു വ്യക്തമാക്കി.

ഈ വര്‍ഷം ഓപ്പണര്‍ എന്ന നിലയിലും വിവിധ പൊസിഷനുകളിലും കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കായി ഏത് പൊസിഷനിലും കളിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമില്‍ ഏതെങ്കിലും ഒരു പൊസിഷന്‍ ആര്‍ക്കെങ്കിലും ഉറപ്പിക്കാനാവില്ല. ഞാന്‍ ഓപ്പണറാണ്. അല്ലെങ്കില്‍ ഫിനിഷറാണ് എന്നും പറയാനാവില്ല. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി വിവിധ പൊസിഷനുകളില്‍ കളിച്ചത് തന്‍റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

ഈ ഭുവിയെക്കൊണ്ട് 'തോറ്റു'; ഡെത്ത് ഓവറില്‍ വീണ്ടും ഇന്ത്യയെ ചതിച്ച് ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗ്

ഇപ്പോഴത്ത പ്രകടനത്തില്‍ സംതൃപ്തിയുണ്ടെങ്കിലും മെച്ചപ്പെടാനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും സഞ്ജു പറഞ്ഞു. നിലവില്‍ ഇന്ത്യ എ ടീമിന്‍റെ നായകനായ സഞ്ജു ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജുവിന്‍റെ നായക മികവാണ് ഇന്ത്യ എ ടീമിന്‍റെ നായകസ്ഥാനം നല്‍കാനും സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.

click me!