നാലോവർ വീതമെറിഞ്ഞ ഭുവനേശ്വർ കുമാർ 52 റൺസും ഹർഷൽ പട്ടേൽ നാൽപ്പത്തിയൊൻപതും റൺസാണ് വിട്ടുനൽകിയത്

നാഗ്‌പൂര്‍: ട്വന്‍റി 20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ഇന്ത്യൻ ടീമിന് ആശങ്കയായി ബൗളമാർമാരുടെ മോശം പ്രകടനം. ബൗളിംഗ് മെച്ചപ്പെടുത്താതെ രക്ഷയില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർ‍മ്മയും സമ്മതിക്കുന്നു. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെയും കാഴ്‌ചവെച്ച മോശം ബൗളിംഗ് രൂക്ഷ വിമര്‍ശനം നേരിടുകയാണ്. 

ബൗളർമാരുടെ മോശം പ്രകടനത്തോടെയാണ് ഏഷ്യാകപ്പിൽ ഫൈനൽ പോലും കാണാതെ ഇന്ത്യ പുറത്തായത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20യും ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നു. സ്വന്തം നാട്ടുകാർക്ക് മുന്നിൽ 208 റൺസ് നേടിയിട്ടും ബൗള‍ർമാർക്ക് ഓസ്ട്രേലിയയെ പിടിച്ചുനിർത്താനായില്ല. എല്ലാ കളിയിലും 200 റൺസ് നേടാനാവില്ലെന്നും ബൗള‍ർമാർ അവസരത്തിനൊത്ത് ഉയരണമെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നറിയിപ്പ് നൽകുന്നു.

പേസർമാരാണ് ടീം ഇന്ത്യയെ ദുർ‍ബലമാക്കുന്നത്. നാലോവർ വീതമെറിഞ്ഞ ഭുവനേശ്വർ കുമാർ 52 റൺസും ഹർഷൽ പട്ടേൽ നാൽപ്പത്തിയൊൻപതും റൺസാണ് വിട്ടുനൽകിയത്. ഇരുവർക്കും വിക്കറ്റ് വീഴ്ത്താനുമായില്ല. ഉമേഷ് യാദവ് ഇരുപത്തിയേഴ് റൺസും ഹാർദിക് പണ്ഡ്യ ഇരുപത്തിരണ്ടും റൺസ് രണ്ടോവറിൽ വിട്ടുനൽകി. ഈ ബൗളിംഗ് പ്രകടനവുമായി ഓസ്ട്രേലിയയിലേക്ക് പോയാൽ ലോകകപ്പിൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നാണിപ്പോൾ ആരാധകർ പറയുന്നത്.

അതേസമയം ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ നാഗ്പൂരിലെത്തി. നാളെ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഇന്ന് ടീമുകൾ പരിശീലനം തുടങ്ങും. മൊഹാലി ട്വന്‍റി 20യിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര നാളെ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 208 റൺസ് നേടിയിട്ടും ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയതിനാൽ ബൗളിംഗ് നിരയിൽ വേറെയും മാറ്റം ആലോചനയിലുണ്ട്. അക്‌സർ പട്ടേൽ ഒഴികെയുള്ള ബൗളർമാരെല്ലാം ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്നു. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേതീരൂ. 

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍; ന്യൂസിലൻഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ന്