
വിശാഖപട്ടണം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈ ഹീറോസിനെതിരായ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹീറോസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയയത്. 58 റണ്‍സ് നേടിയ തൊമര്‍ നവ്ദീപാണ് ഹീറോസിന്റെ ടോപ് സ്‌കോറര്‍. ഉണ്ണി മുകുന്ദന്‍, അരുണ്‍ ബെന്നി എന്നിവര്‍ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സ്‌ട്രൈക്കേഴ്‌സ് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മദന്‍ മോഹന്‍ (30 പന്തില്‍ പുറത്താവാതെ 74), വിവേക് ഗോപന്‍ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌ട്രൈക്കേഴ്‌സിന് വിജയത്തിലേക്ക് നയിച്ചത്.
മികച്ച തുടക്കമായിരുന്നു സ്‌ട്രൈക്കേഴ്‌സിന്. ഓപ്പണിംഗ് വിക്കറ്റില്‍ ഉണ്ണി മുകുന്ദന്‍ (18) - അര്‍ജുന്‍ നന്ദകുമാര്‍ (29) സഖ്യം 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ഉണ്ണി പുറത്തായി. റിതേഷ് ദേഷ്മുഖിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഉണ്ണി. തുടര്‍ന്നെത്തിയ ജീന്‍ പോള്‍ ലാല്‍ (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ അര്‍ജുനേയും 11 ഓവറില്‍ ജീന്‍ പോളിയേും സ്‌ട്രൈക്കേഴ്‌സിന് നഷ്ടമായി. തുടര്‍ന്ന് വിവേക് - മദന്‍ സഖ്യം 102 സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിനരികെ വിവേക് വീണു. വൈകാതെ മണികുട്ടന്റെ (0) വിക്കറ്റും സ്‌ട്രൈക്കേഴ്‌സിന് നഷ്ടമായി. എന്നാല്‍ കലാഭവന്‍ പ്രജോദിനെ (1) കൂട്ടുപിടിച്ച് മദന്‍ സ്‌ട്രൈക്കേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു. 30 പന്തുകള്‍ മാത്രം നേരിട്ട മദന്‍ മോഹന്‍ അഞ്ച് സിക്സും ഏഴ് ഫോറും നേടി.
നേരത്തെ നവ്ദീപിന് പുറമെ ശരദ് കെല്‍ക്കര്‍ (38) സാക്വിബ് സലീം (29), ഷാബിര്‍ അലുവാലിയ (23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ സീസണുകളില്‍ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിച്ചിരുന്ന രാജീവ് പിള്ള ഇത്തവണ ഹീറോസിന് വേണ്ടിയാണ് കളിക്കുന്നത്. എന്നാല്‍ താരത്തിന്റെ അരങ്ങേറ്റം ഗോള്‍ഡക്കില്‍ അവസാനിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടാവുകയായിരുന്നു രാജീവ്. നിശാന്ത് ദഹിയ, ഫ്രെഡി ദാരുവാല, അഭിലാഷ് ചൗധരി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സിദ്ധാന്ത് സച്ച്‌ദേവ് (21), രാജ (5) എന്നിവര്‍ പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!