മഴ മൂലം മത്സരം റിസര്‍വ് ദിനത്തിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍, സൂപ്പര്‍ 8 ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഫൈനലിലേക്ക് യോഗ്യത നേടും, ഇത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

മുംബൈ: ഐസിസി ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത ന്യൂസിലന്‍ഡ് ഇതിനോടകം തന്നെ ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ കിവികളെ നേരിടും.

മഴ വില്ലനാകുമോ? നിയമങ്ങള്‍ ഇങ്ങനെ

മുംബൈയില്‍ നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും, ടൂര്‍ണമെന്റിലെ മുന്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത് ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സെമി ഫൈനലിന് തടസ്സമുണ്ടായാല്‍ ഐസിസി നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ ഇങ്ങനെയാണ്. സെമി ഫൈനലുകള്‍ക്കും ഫൈനലിനും ഐസിസി 'റിസര്‍വ് ഡേ' അനുവദിച്ചിട്ടുണ്ട്. നിശ്ചിത ദിവസം കളി നടന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മത്സരം തുടരാം. പ്രധാന ദിവസം 90 മിനിറ്റും റിസര്‍വ് ദിനത്തില്‍ 120 മിനിറ്റും അധിക സമയം അനുവദിച്ചിട്ടുണ്ട്.

ഒരു മത്സരത്തിന് ഫലം ഉണ്ടാകണമെങ്കില്‍ ഇരു ടീമുകളും കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും ബാറ്റ് ചെയ്യണം. മഴ മൂലം കളി തടസ്സപ്പെട്ടാല്‍, നിര്‍ത്തിയ ഇടത്തുനിന്നുതന്നെ റിസര്‍വ് ദിനത്തില്‍ കളി പുനരാരംഭിക്കും. രണ്ട് ദിവസവും കളി നടത്താന്‍ സാധിക്കാതെ വന്നാല്‍, സൂപ്പര്‍ 8 ഘട്ടത്തില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ടീമിനായിരിക്കും ഫൈനലിലേക്ക് യോഗ്യത ലഭിക്കുക. ഇവിടെയാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രതികൂലമാകുന്നത്:

സൂപ്പര്‍ 8 ഘട്ടത്തില്‍ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ട് മൂന്ന് വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയിരുന്നു. അതിനാല്‍, മഴ മൂലം മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലെത്തും. മാര്‍ച്ച് 8നാണ് ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 9 ഫൈനലിന്റെ റിസര്‍വ് ദിനമായിരിക്കും.

YouTube video player