
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ 191 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണ് നേടിയത്. 113 പന്തില്‍ 172 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. 16 പന്തില്‍ 36 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മത്സരത്തിലുടനീളം വാശിയും ആവേശവും അതിരുവിടുന്നതും കണ്ടു. വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പാക് താരം അതിരുവിട്ട് ആഘോഷിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പാക് താരത്തിന്റെ പ്രകോപനം തുടര്‍ന്നതോടെ ആയുഷ് മാത്രെയും തിരിച്ചടിച്ചു. വീഡിയോ...
പിന്നാലെ വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റെടുത്ത ശേഷവും താരങ്ങള്‍ തമ്മില്‍ നേര്‍ക്കുനേരെത്തി. നിര്‍ണായക വിക്കറ്റ് നേടിയ ആവേശത്തില്‍ അലി റാസയുടെ ആഘോഷം അതിരുവിട്ടു. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിച്ചു. പ്രകോപനം തുടര്‍ന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരല്‍ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്. വീഡിയോ...
ഫൈനലിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയെ ഇന്ത്യന്‍ താരങ്ങള്‍ അവഗണിച്ചിരുന്നു. നഖ്‌വി പാകിസ്ഥാന് ട്രോഫി കൈമാറി. തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പം ടീമിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഫൈനല്‍ പുരോഗമിക്കുന്നതിനിടെയാണ് നഖ്‌വി ദുബായില്‍ എത്തിയത്.
നഖ്‌വിയുമായി വേദി പങ്കിടേണ്ടതില്ലെന്ന് ഇന്ത്യന്‍ കളിക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങഴള്‍ മറ്റൊരു വ്യക്തിയില്‍ നിന്നാണ് മെഡലുകള്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നഖ്വിയാണ് മെഡല്‍ കൈമാറിയത്. തുടര്‍ന്ന് താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനുമൊപ്പം നില്‍ക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!