
അഹമ്മദാബാദ്: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഇതിഹാസ താരം വിരാട് കോലിയ്ക്കും ഐപിഎല്ലിൽ കന്നിക്കിരീടം. ആവേശം അവസാന ഓവറിലേയ്ക്ക് നീണ്ട ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 6 റൺസിനായിരുന്നു ആര്‍സിബിയുടെ വിജയം. ഇതോടെ 2008 മുതൽ 2026 വരെ നീണ്ടുനിന്ന വിരാട് കോലിയുടെ ഐപിഎൽ കിരീടമെന്ന മോഹം ഒടുവിൽ അഹമ്മദാബാദിൽ പൂവണിഞ്ഞു. വിരാട് കോലിയുടെ ജഴ്സി നമ്പര്‍ 18 ആയത് പോലും കാലം കാത്തുവെച്ച കാവ്യനീതിയെന്നല്ലാതെ എന്ത് പറയാൻ!
മറ്റൊരു ടീമിന് വേണ്ടിയും കളിക്കാതെ ബെംഗളൂരു കുപ്പായത്തിൽ മാത്രം കളത്തിലിറങ്ങിയ കോലിയുടെ ഐപിഎൽ കരിയറിൽ കിരീടമെന്ന മോഹം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനായി കോലി തന്റെ കഴിവിന്റെ പരാമവധി ഓരോ സീസണിലും പുറത്തെടുത്തെങ്കിലും മോഹക്കപ്പ് മാത്രം അകന്നുനിന്നു. 2016ലെ സീസണിൽ 974 റൺസ് അടിച്ച കോലിയുടെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കാൻ ആര്‍ക്കും സാധിച്ചിട്ടില്ല. ഇത്തവണയും സീസണിൽ ബെംഗളൂരുവിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം വിരാട് കോലിയാണ്. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരുടെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ 657 റൺസുമായി 36കാരനായ വിരാട് കോലി മൂന്നാം സ്ഥാനത്തുണ്ട്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. 43 റൺസ് നേടിയ വിരാട് കോലിയായിരുന്നു ആര്‍സിബിയുടെ ഇന്നിംഗ്സ് ഒരറ്റത്ത് നിന്ന് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, ആര്‍സിബിയുടെ ഇന്നിംഗ്സ് പൂര്‍ത്തിയായതിന് പിന്നാലെ കോലിയ്ക്ക് നേരെ മെല്ലെപ്പോക്കിന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. 35 പന്തുകൾ നേരിട്ട കോലി 3 ബൗണ്ടറികളുടെ അകമ്പടിയോടെ 43 റൺസ് നേടിയെങ്കിലും 122.8 എന്ന സ്ട്രൈക്ക് റേറ്റും പവര്‍ പ്ലേയിൽ ബൗണ്ടറികൾ നേടാൻ കഴിയാതിരുന്നതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, കോലി നേടിയ 43 റൺസ് മത്സരത്തിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്. ആര്‍സിബിയുടെ ടോപ് സ്കോററും കോലി തന്നെയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!