
സിഡ്‌നി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ഏകദിനത്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ തന്നെ രണ്ടാമനാവാന്‍ കോലിക്ക് സാധിച്ചു. 380 ഇന്നിംഗ്‌സില്‍ 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (13,704), മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (13,439) എന്നിവര്‍ കോലിക്ക് പിന്നിലായി. കോലിക്ക് നിലവില്‍ 14,255 റണ്‍സായി കോലിക്ക്. 452 ഇന്നിംഗ്‌സില്‍ 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ടി20യും ഏകദിനവും ഒന്നിച്ചെടുത്താന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 18,143 റണ്‍സാണ് കോലി നേടിയത്. ഈ മത്സരത്തിലൂടെ കോലി സച്ചിനെ മറികടക്കുകയായിരുന്നു. 14,255 റണ്‍സ് ഏകദിനത്തിലും 4188 റണ്‍സ് ടി20 ഫോര്‍മാറ്റിലും. അതേസമയം, സച്ചിന്‍ ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. അതില്‍ 10 റണ്‍സിന് പുറത്താവുകയും ചെയ്തു. ഏകദിനത്തില്‍ 8,426 റണ്‍സ്. കുമാര്‍ സംഗക്കാര (15,616), രോഹിത് ശര്‍മ (15,601), മഹേല ജയവര്‍ധനെ (14,143), റിക്കി പോണ്ടിംഗ് (14,105) എന്നിവര്‍ പിന്നിലായി.
സിഡ്‌നിയില്‍ ഓസീസിനെതിരെ 81 പന്തില്‍ 74 റണ്‍സുമായി കോലി പുറത്താവാതെ നിന്നിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. സഹതാരം രോഹിത് ശര്‍മ (125 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇതോടെ ചില നേട്ടങ്ങളും രോഹിത്തിനെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിച്ചു. ഏകദിനത്തില്‍ മാത്രം 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റില്‍ 12 സെഞ്ചുറിയും ടി20യില്‍ അഞ്ച് സെഞ്ചുറിയും നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന സന്ദര്‍ശക ബാറ്ററും രോഹിത് തന്നെ. 33 ഇന്നിംഗ്‌സില്‍ നിന്ന് ആറ് സെഞ്ചുറികളാണ് രോഹിത് നേടിയത്. 32 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച് സെഞ്ചുറി നേടിയ വിരാട് കോലി, കുമാര്‍ സംഗക്കാര (49 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് പിന്തള്ളിയത്. ഓസ്‌ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!