
മുംബൈ: ഐശ്വര്യ റായിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖിനെതിരെ വ്യാപക വിമര്‍ശനം. പാക് നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ലോകകപ്പ് തോല്‍വിയില്‍ ബാബര്‍ അസം നായക പദവിയില്‍ നിന്ന് ഒഴിയണമെന്ന വാദം ഉയര്‍ത്തുന്നതിനിടെയിലാണ് അബ്ദുല്‍ റസാഖ് വിവാദ പരാമര്‍ശം നടത്തിയത്.
ബാബറടക്കം പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ ഉദ്ദേശം നല്ലതായത് കൊണ്ട് മാത്രം കാര്യമില്ല എന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഐശ്വര്യ റായിയെ കുറിച്ചുള്ള അതിരുവിട്ട പരാമര്‍ശം. അബ്ദുള്‍ റസാഖിന്റെ പരാമര്‍ശം കേട്ട് വേദിയിലുണ്ടായിരുന്ന പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയും മുന്‍ പേസര്‍ ഉമര്‍ ഗുല്ലും കൈയ്യടിച്ച് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തു വന്നതിന് പിന്നാലെ മൂന്ന് പേര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനിലടക്കം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
അബ്ദുല്‍ റസാഖിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് റസാഖിനൊപ്പമുള്ള ചിത്രങ്ങള്‍ പല വനിതാ ക്രിക്കറ്റ് ആരാധകരും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്ത് പ്രതിഷേധിക്കുന്നുണ്ട്. അഞ്ച് പെണ്‍കുട്ടികളുടെ അച്ഛനായ ഷഹീദ് അഫ്രീദി ഇത്തരമൊരു പരമാര്‍ശത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. റസാഖ് പറഞ്ഞതിങ്ങനെയായിരുന്നു... ''പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല.'' ഈ വാചകമാണ് വിവാദമായത്. റസാഖ് സംസാരിക്കുന്നതിന്റെ വീഡിയോ കാണാം..
1996 - 2013 കാലയളവില്‍ 343 അന്താരാഷ്ട്ര മത്സരങ്ങളില്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അബ്ദുല്‍ റസാഖ്. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. അഞ്ചാം സ്ഥാനത്താണ് അവര്‍. അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് തോല്‍വിയും നാല് വിജയങ്ങളും മാത്രമാണ് പാകിസ്ഥാന് സ്വന്തമാക്കാനായത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും അവര്‍ പരാജയപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!