
കറാച്ചി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ പാക് സൈബര്‍ പോരാളികള്‍ ഹാക്ക് ചെയ്തുവെന്ന വിചിത്രവാദവുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാന്‍ പാര്‍ലമെന്‍റിലായിരുന്നു ആസിഫിന്‍റെ പ്രസ്താവന.
ഇന്ത്യയിലെ ഐപിഎല്‍ മത്സരങ്ങൾക്കിടെ രാജ്യത്തെ സൈബര്‍ പോരാളികള്‍ ഫ്ലെഡ് ലൈറ്റുകള്‍ ഹാക്ക് ചെയ്ത് ലൈറ്റുകള്‍ അണച്ചു. അതോടെ മത്സരം മുടങ്ങി. അതുപോലെ നമ്മുടെ സൈബര്‍ പോരാളികള്‍ ഇന്ത്യയിലെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. അതോടെ അവരുടെ വൈദ്യുതി ബന്ധം നിലച്ചു. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഇതെല്ലാം ചെയ്തത് നമ്മുടെസൈബര്‍ പോരാളികളാണ്. എന്നാല്‍ ഇതിന് പിന്നില്‍ പാകിസ്ഥാണെന്ന് ഇന്ത്യക്ക് തിരിച്ചറിയാൻ പോലുമായില്ല എന്നായിരുന്നു പാക് പാര്‍ലമെന്‍റില്‍ ആസിഫിന്‍റെ പ്രസ്താവന.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരാധകര്‍ ആസിഫിനെ പരിഹസപ്പെരുമഴയില്‍ മുക്കിയെടുത്തു. സ്റ്റേഡിയത്തിലെ ഫ്ലെഡ് ലൈറ്റുകള്‍ സൈബര്‍ ആക്രമണത്തിലൂടെ ഓഫാക്കി എന്ന് പറയുന്ന താങ്കള്‍ ഒരിക്കലും ശാസ്ത്ര ക്ലാസുകളിൽ ഇരുന്നിട്ടില്ലെന്നും അടുത്ത തവണ സ്കോര്‍ ബോര്‍ഡ് കൂടി ഹാക്ക് ചെയ്യാന്‍ ശ്രമിക്കണമെന്നും ആരാധകര്‍ കുറിച്ചു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സമയത്ത് ഐപിഎല്ലില്‍ ധരംശാലയില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. സംഘര്‍ഷസമയത്ത് പാക് ഡ്രോണുകള്‍ ഇന്ത്യൻ അതിര്‍ത്തി ലംഘിച്ച് എത്തിയപ്പോഴായിരുന്നു ഇത്. സംഘര്‍ഷ സാധ്യതയുള്ള മേഖലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ ഒഴിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ചാണ് പാക് മന്ത്രിയുടെ പരാമര്‍ശം.
ഇതാദ്യമായല്ല ആസിഫ് വിചിത്ര വാദങ്ങളുമായി രംഗത്തുവരുന്നത് എന്നതാണ് രസകരമായ കാര്യം. ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് ടിവിയില്‍ ആസിഫ് പറഞ്ഞപ്പോള്‍ അതിന് തെളിവ് എവിടെയെന്ന് അവതാരകന്‍ ചോദിച്ചു. എന്നാല്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഉണ്ടല്ലോ എന്നായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക