അഗാര്‍ക്കറുടെ അഭിപ്രായത്തില്‍ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനില്‍ എന്തായാലും ഇടം നേടും. മത്സരത്തില്‍ ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ നാലാം പേസറെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്.
ലണ്ടന്‍: ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനിടെ ഫൈനലില്‍ പേസര്‍മാരായി ആരൊക്കെ വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ അജിത് അഗാര്‍ക്കര്‍.
മത്സരത്തില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും വേണോ നാലു പേസര്‍മാര്‍ വേണോ എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന പ്രശ്നം. മത്സരത്തിന് ഉപയോഗിക്കുന്നത് ഡ്യൂക്ക് പന്തുകളാണെന്നതുകൊണ്ടുതന്നെ നാലു പേസര്‍മാരുമായി ഇറങ്ങുന്നതാവും ബുദ്ധിയെന്നാണ് അഗാര്‍ക്കറുടെ അഭിപ്രായം.
അഗാര്‍ക്കറുടെ അഭിപ്രായത്തില്‍ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനില്‍ എന്തായാലും ഇടം നേടും. മത്സരത്തില്‍ ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ നാലാം പേസറെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഡ്യൂക്ക് പന്തുകള്‍ പരമ്പരാഗതമായി സീമേഴ്സിനെ തുണക്കുന്നതാണ്. ജൂണ്‍ പകുതിയോടെ ഇംഗ്ലണ്ടിലേത് വരണ്ട കാലവസ്ഥയായിരിക്കുമോ സ്പിന്നര്‍മാരെ തുണക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. അതുകൊണ്ടുതന്നെ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുന്നതിനെക്കാള്‍ നല്ലത് നാലു പേസര്‍മാരുമായി ഇറങ്ങുന്നതാണെന്നും അഗാര്‍ക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ഇഷാന്തിനും ഷമിക്കും ബുമ്രക്കും പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാരായി ഇന്ത്യന്‍ ടീമിലുള്ളത്. ഇവരില്‍ സിറാജിന് അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിറാജ് അന്തിമ ഇലവനില്‍ കളിക്കുമെന്ന് വ്യക്തമാക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും ഓഡിയോ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.