ഋഷഭ് പന്ത് ലോകകപ്പ് ടീമിന് പുറത്തുതന്നെ; കേദാര്‍ ജാദവ് കളിക്കുമെന്ന് പ്രഖ്യാപനമെത്തി

By Web TeamFirst Published May 21, 2019, 11:49 AM IST
Highlights

കേദാറിന് പകരക്കാരായി പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, അക്ഷാര്‍ പട്ടേല്‍ എന്നിവരുടെ ലോകകപ്പ് മോഹം ഇതോടെ ഏറെക്കുറെ അവസാനിച്ചു. 

മുംബൈ: മധ്യനിര താരം കേദാര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നതാണ് ഈ വാര്‍ത്ത. ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ കേദാറിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് ആശങ്കകളുണ്ടായിരുന്നു.

'കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ടീം ഫിസിയോ പാട്രിക്കില്‍ നിന്ന് തിങ്കളാഴ്‌ച ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്‌മെന്‍റും സെലക്‌ടര്‍മാരും സംതൃപ്തരാണ്. ബുധനാഴ്‌ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം കേദാര്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ കേദാറിന്‍റെ സേവനം ലഭ്യമാകുമെന്നും' മുഖ്യ സെലക്‌ടര്‍ വ്യക്തമാക്കി. 

ഐസിസിയുടെ നിര്‍ദേശം അനുസരിച്ച് 15 അംഗ പ്രാഥമിക സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി മെയ് 23 ആണ്. കേദാര്‍ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. കേദാറിന് പകരക്കാരായി പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, അക്ഷാര്‍ പട്ടേല്‍ എന്നിവരുടെ ലോകകപ്പ് മോഹം ഇതോടെ ഏറെക്കുറെ അവസാനിച്ചു. ഇന്ത്യക്കായി 59 ഏകദിനങ്ങളില്‍ 102. 53 സ്‌ട്രൈക്ക് റേറ്റില്‍ 1174 റണ്‍സാണ് കേദാറിന്‍റെ സമ്പാദ്യം. 

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ(ഉപ നായകന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി. 

ലോകകപ്പിലെ ഫേവറേറ്റുകളില്‍ ഒന്നാണ് രണ്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ. ലോകകപ്പിന് മുന്‍പ് മെയ് 25ന് ന്യൂസീലാന്‍ഡിന് എതിരെയും 28ന് ബംഗ്ലാദേശിന് എതിരെയും ഇന്ത്യ പരിശീലന മത്സരം കളിക്കും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!