ലങ്ക കടക്കുമോ ഓസീസ്; പോരാട്ടം ഇന്ന്

By Web TeamFirst Published Jun 15, 2019, 12:03 PM IST
Highlights

മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത്  പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയ.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഓവലിൽ ഇന്ന് മൂന്നുമണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. മഴ കളിക്കുമോയെന്ന ആശങ്കയിലാണ് ഇരു ടീമുകളും. മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയ. നാലു കളികളില്‍ മൂന്നു വിജയങ്ങളാണ് ഓസീസിന്‍റെ അക്കൗണ്ടിലുള്ളത്. നിലവില്‍ ന്യൂസിലാന്‍റാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്.  ഇന്ന് വിജയിച്ചാല്‍ ഓസ്ട്രേലിയക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താം.

ഇന്ത്യയോട്  പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനോട് വിജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട് പുറത്തായിരുന്ന ഡേവിഡ് വാര്‍ണര്‍ ലോകകപ്പ് മത്സരങ്ങളിലൂടെ തിരിച്ചെത്തിയതും ഫോമിലേക്ക് ഉയര്‍ന്നതും ഓസീസിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഈ ലോകകപ്പില്‍ വാര്‍ണരുടെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളുമായി ആരോണ്‍ ഫിഞ്ചും വാര്‍ണര്‍ക്ക് ഒപ്പമുണ്ട്. മധ്യ നിരകൂടി അവസരത്തിനൊത്തുയർന്നാൽ ഓസീസിന് കൂറ്റൻ സ്കോർ അസാധ്യമല്ല. 

ന്യൂസിലാന്‍ഡിനോട് പത്ത് വിക്കറ്റിന്‍റെ വമ്പന്‍ പരാജയമേറ്റു വാങ്ങിയ ശ്രീലങ്ക ദുര്‍ബലരായ അഫ്ഗാനിസ്ഥാനോട് വിജയിച്ചെങ്കിലും അതിന് ശേഷമുണ്ടായ ശ്രീലങ്കയുടെ രണ്ടു മാച്ചുകളും  ഉപേക്ഷിക്കേണ്ടി വന്നു. മഴ ചതിച്ചതോടെ  പോയന്‍റ് പട്ടികയില്‍ ലങ്കന്‍ പട അഞ്ചാമതുമായി. ക്യാപ്റ്റൻ ദിമുത് കരുണരത്നെയിലാണ് ലങ്കന്‍ ടീമിന്‍റെ ബാറ്റിംഗ് പ്രതീക്ഷയത്രയും. ബോളിംഗ് നിരയിൽ മികച്ച ഫോമിലായിരുന്ന നുവാൻ പ്രദീപിന്‍റെ പരിക്ക് തിരിച്ചടിയാണ്. നല്ലകാലം കഴിഞ്ഞെങ്കിലും മല്ലിംഗയാണ് ഇപ്പോഴും ആശ്രയം. അഞ്ചാം റാങ്കുകാരാണ് ഓസിസ്. ശ്രീലങ്ക ഒമ്പതാം സ്ഥാനത്തും. വിജയപ്രതീക്ഷയിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 

click me!