
കലബുറഗി : 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
അതേസമയം പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ആളുകൾ പ്രതിഷേധിച്ചു. അഫ്‌സൽപൂർ സ്വദേശിയായ പെൺകുട്ടി പഠനത്തിനായി ബന്ധുവിനൊപ്പമാണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്നത്. ദീപാവലി അവധിക്കാലം നാട്ടിൽ ചിലവഴിച്ച ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയതായിരുന്നു പെൺകുട്ടി. ശൌചാലയത്തിൽ പോകുന്നതിനായി ഇറങ്ങിയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് കരിമ്പിൻ തോട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഈ പ്രദേശങ്ങളിലെ പല ഗ്രാമീണ വീടുകളിലും ശൌചാലയം ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ രാത്രികളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയാകുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് സൂപ്രണ്ട് ഇഷ പന്ത്, അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രസന്ന ദേശായി എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവം മാധ്യമങ്ങളളോട് വിശദീകരിക്കുമ്പോൾ പൊലീസ് സൂപ്രണ്ട് പോലും വികാരാധീനനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam