
കിള്ളിമംഗലം: തൃശൂര്‍ കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കേസിൽ നാല് പേര്‍കൂടി അറസ്റ്റിലായി. മുഖ്യ പ്രതിഅബ്ബാസിന്‍റെ അയല്‍വാസികളും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മെഡിക്കല്‍ കോളജ് അറിയിച്ചു.
അടയ്ക്ക മോഷണമാരോപിച്ച് സന്തോഷ് എന്ന 32 കാരനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തിലാണ് നാലുപേരെക്കൂടി അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസിന്‍റെ അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇവർ. അബ്ബാസിന്‍റെ ജോലിക്കാരനായ മരയ്ക്കാര്‍, പ്രതിയെ പിടിച്ചതിനുശേഷം വിളിച്ചുവരുത്തിയ നിയാസ്, നൗഫല്‍, പത്മനാഭന്‍ എന്നിവരാണ് പിടിയിലായത്.
നാലുപേരും സന്തോഷിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധുവായ അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മര്‍ദ്ദന സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്. വിഷുദിവസം അടയ്ക്ക വ്യാപാരിയുടെ വീട്ടിലെത്തിയ സന്തോഷിനെ പ്രതികള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. അബ്ബാസിന്‍റെ ടോര്‍ച്ചു കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
തൃശൂരിൽ യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് പരാതി
അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവം നടന്ന വീട്ടിൽ സിസിടിവി വെച്ചിരുന്നു. അടക്ക മൊത്ത വ്യാപാരിയുടേതാണ് വീട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് അക്രമിച്ചവര്‍ നടത്തുന്ന ന്യായീകരണം.