ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55 കാരന് ആറ് വര്‍ഷം തടവും പിഴയും ശിക്ഷ

By Web TeamFirst Published Dec 9, 2022, 1:27 AM IST
Highlights

വീട് വൃത്തിയാക്കാനെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാള്‍ അതിക്രമം കാണിച്ചത്.

തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 കാരനായ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. കാഞ്ഞിരംകുളം ലൂര്‍ദ്പുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധികശിക്ഷ പ്രതി അനുഭവിക്കണം. 2021 ആഗസ്റ്റ് 30ന് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. 

വീട് വൃത്തിയാക്കാനെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാള്‍ അതിക്രമം കാണിച്ചത്. കുട്ടി ബഹളം വെച്ചതോടെ മുത്തശ്ശി പ്രതിയെ മര്‍ദിക്കുകയും തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി. കാഞ്ഞിരംകുളം എസ്.ഐ ഇ.എം. സജീറാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റ് ജിനേഷ് ജയന്‍റെ വലയിൽപ്പെട്ടതില്‍ കൂടുതൽ സ്ത്രീകളെന്നാണ് പൊലീസ് കണ്ടെത്തല്‍. മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുക്കാനായിട്ടില്ല. ലഹരി ഇടപാട് ഉണ്ടായിരുന്നതായി ജിനേഷ് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വിശദമാക്കുന്നത്.

കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് സമ്മതിച്ചിട്ടുണ്ടെങ്കിലും പൊലീസിന്‍റെ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങളും ഇല്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പൊലീസ് തീരുമാനം. സാന്പത്തിക ശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവുമുള്ള ജിനേഷ് പൊലീസ് കോൺസ്റ്റബിൾ പിഎസ്‍സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നുവെന്ന വിവരം പൊലീസിനുണ്ട്. 

എന്നാല്‍ വധശ്രമക്കേസിൽ പ്രതിയായതിനാൽ നിയമനം കിട്ടിയില്ല. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉൾപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻ‍ഡിലാണ്. 

click me!