ആരോപണങ്ങൾ ഷംസീറിലേക്ക്; നസീർ വധശ്രമത്തിൽ തണുത്ത പ്രതിരോധവുമായി പാ‍ർട്ടി

By Web TeamFirst Published Jun 11, 2019, 5:52 PM IST
Highlights

ഷുഹൈബ് വധത്തിൽ പോലും വലിയ പ്രതിരോധം തീർത്ത കണ്ണൂർ നേതൃത്വം പക്ഷെ, ഷംസീറിനെതിരായ ആരോപണങ്ങളെ തൊടാൻ മടിക്കുകയാണ്

തലശ്ശേരി: സിഒടി നസീർ വധശ്രമക്കേസിൽ എല്ലാ ആരോപണങ്ങളും എഎൻ ഷംസീർ എംഎൽഎയിലേക്ക് കേന്ദ്രീകരിക്കുകയാണ്. പാർട്ടി എംഎൽഎ തന്നെ പ്രതിക്കൂട്ടിലാകുമ്പോഴും സിപിഎം കണ്ണൂർ നേതൃത്വം കാര്യമായ പ്രതിരോധമുയർത്താത്തതും ശ്രദ്ധേയമാവുകയാണ്.

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കാര്യമായ ചലനങ്ങൾക്ക് വഴി വെക്കുന്നതാണ് കേസും പാർട്ടിയുടെ അന്വേഷണവും. അതിനിടെ ഷംസീറിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് മറ്റന്നാൾ സമരം തുടങ്ങും. 

സിപിഎം വിട്ട് വടകരയിൽ സ്വതന്ത്രനായി മത്സരിച്ചതിലുള്ള പകയെന്നാണ് നസീറിനെ ആക്രമിച്ചതിൽ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആർ. എന്നാൽ, വടകരയിലെ ഇടത് സ്ഥാനാർത്ഥിയായ പി ജയരാജനെ പ്രതിക്കൂട്ടിലാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് നസീർ തുറന്നു പറഞ്ഞു. തലശേരി എംഎൽഎ എഎൻ ഷംസീറിനെതിരെയാണ് നസീർ മൊഴി നൽകിയിരിക്കുന്നത്. 

ഏപ്രിൽ 28നാണ് എഎൻ ഷംസീറിൽ നിന്ന് ഭീഷണിയുണ്ടായതെന്നും തലശേരി സ്റ്റേഡിയത്തിൽ പുല്ലു വെച്ചുപിടിപ്പിച്ചതിലെ ക്രമക്കേട് ഉന്നയിച്ചതായിരുന്നു പ്രകോപനമെന്നുമുള്ള വിഷയത്തിൽ ഷംസീർ മൗനം പാലിക്കുകയാണ്. എന്നാൽ, നസീറിനെ ആശുപത്രിയിലെത്തി കണ്ട് പി ജയരാജൻ വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു. 

ഷുഹൈബ് വധത്തിൽ പോലും വലിയ പ്രതിരോധം തീർത്ത കണ്ണൂർ നേതൃത്വം പക്ഷെ, ഷംസീറിനെതിരായ ആരോപണങ്ങളെ തൊടാൻ മടിക്കുകയാണ്. കേസിൽ പൊലീസ് ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും, ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരിക്കുന്ന പി ജയരാജനെ കുടുക്കാൻ എംഎൽഎ നടത്തിയ ശ്രമമെന്ന ആരോപണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാണ്.  ഇക്കാര്യത്തിൽ സിപിഎം കമ്മിഷൻ നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ വലിയ ചലനങ്ങളുണ്ടാകും. 

നേരത്തെ, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നസീറിന്‍റെ പാസ്പോർട്ട് തടഞ്ഞുവെച്ചത് വിവാദമായിരുന്നു. തലശേരിയിലെ നേതാക്കൾക്കെതിരെ നസീർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തു. എഎൻ ഷംസീറിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് മറ്റന്നാൾ കോൺഗ്രസ് ഉപവാസ സമരം നടത്തും. 
 

click me!