
ആന്ധ്രയില്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്താല്‍ മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ പുനര്‍ജനനത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് അവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തം. ആത്മീയാചാര്യന്‍ ഓഷോയുടെ ആരാധികയായിരുന്നു അലേഖ്യയെന്ന് സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ പറയുന്നു. ഓഷോ ആരാധികയാണെന്നും ധ്യാനിയാണെന്നും അലേഖ്യ അവകാശപ്പെടുന്നു.
മരിച്ചുകഴിഞ്ഞാല്‍ വീണ്ടും ജനിക്കുമെന്ന സിദ്ധാന്തത്തിലും ഇവര്‍ ആകൃഷ്ടയായിരുന്നു. ഇതായിരിക്കാം അലേഖ്യയുടെയും സഹോദരി സായി ദിവ്യയുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ശിവ ഈസ് കമിംഗ്, വര്‍ക്ക് ഈസ് ഡണ്‍ എന്നീ സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ അര്‍ത്ഥം അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ജനുവരിയിലെ ഇവരുടെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഇവരുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്.
ലോക്ക്ഡൗണ്‍ കാലത്ത് വായനയിലൂടെയാണ് ഇവര്‍ വിരസത മാറ്റിയത്. മൊസാദ് എന്ന പുസ്തകമാണ് ആദ്യം വായിച്ചത്. അറൈസ് അര്‍ജുന: ഹിന്ദൂയിസം റീസര്‍ജന്റ് ന്യൂ സെഞ്ച്വറി, ദ ശബരിമല കണ്‍ഫ്യൂഷന്‍: മെന്‍സ്‌ട്രേഷന്‍ അക്രോസ് കള്‍ച്ചര്‍, അരുണ്‍ ഷൂരിയുടെ എമിനെന്റ് ഹിസ്റ്റോറിയന്‍സ് എന്നീ പുസ്തകങ്ങളാണ് അലേഖ്യ വായിച്ചത്. പിന്നീടാണ് ഓഷോയിലും അദ്ദേഹത്തിന്റെ അധ്യാപനത്തിലും താന്‍ ആകൃഷ്ടയായിരുന്നെന്ന് പോസ്റ്റ് ചെയ്തത്. ജൂലൈ 28ന് താന്‍ പൂര്‍ണമായും ആത്മീയതയിലേക്ക് തിരിഞ്ഞെന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ദീര്‍ഘമായ കുറിപ്പിട്ടു.
ജനുവരിയിലെ പോസ്റ്റുകളാണ് കൂടുതല്‍ ദുരൂഹത. ശിവന്റെ മാതൃകയില്‍ മുടി മുകളിലേക്ക് കെട്ടിയുള്ളതായിരുന്നു പോസ്റ്റ്. മുടി പിരമിഡ് പോലെ മുകളിലേക്ക് കെട്ടുന്നത് ധ്യാനത്തെ സഹായിക്കുമെന്നും ഇങ്ങനെ മുടികെട്ടുന്നത് ഊര്‍ജപ്രവാഹമാണെന്നും അതുകൊണ്ടാണ് സന്ന്യാസിമാര്‍ ഇത്തരത്തില്‍ മുടികെട്ടിയതെന്നും അലേഖ്യ അവകാശപ്പെടുന്നു.
അമ്മ പത്മജയുടെയും അലേഖ്യയുടെയും അന്ധവിശ്വാസം കുടുംബത്തിലുള്ള മറ്റംഗങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് ഉന്നത കോളേജ് അധ്യാപകനായ പുരുഷോത്തം നായിഡുവും സ്‌കൂള്‍ അധ്യാപികയായ പത്മജയും 27ഉം 22ഉം വയസ്സുള്ള മക്കളെ പുനര്‍ജനിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam