
ഏറ്റവും കൂടുതല്‍ പോലീസ് എൻകൗണ്ടര്‍ കൊലപാതകങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചത് തെള്ളൂറുകളിലായിരുന്നു. 1993 ലെ മുംബൈ ബോംബ് സ്ഫോടനത്തിന് പിന്നാലെയായിരുന്നു ഈ എൻകൗണ്ടർ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ ഗുജറാത്തിലാണ് പോലീസ് എൻകൗണ്ടർ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പോലീസ് എൻകൗണ്ടറുകള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ ആദിത്യനാഥിന്‍റെ ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍പ്രദേശിലാണ് എൻകൗണ്ടറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലെ വിവാദമായ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസ് എൻകൗണ്ടർ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം.
2005 ല്‍ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ ഒരാഴ്ച മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ധൂമംഗഞ്ച് സ്വദേശിയായ വിജയ് ചൗധരി എന്ന ഉസ്മാൻ (27). ഇയാളായാണ് ഇന്നലെ വൈകീട്ടോടെയാണ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെയും (എസ്‌ഒജി) കൗധ്യാര പോലീസിന്‍റെയും സംയുക്ത സംഘവും എൻകൗണ്ടറില്‍ കൊലപ്പെടുത്തിയത്. മുൻ എംപി ആതിഖ് അഹമ്മദിന്‍റെ ഇളയ സഹോദരൻ ഖാലിദ് അസിമിനെ പരാജയപ്പെടുത്തി അലഹബാദ് (വെസ്റ്റ്) അസംബ്ലി സീറ്റിൽ വിജയിച്ച് മാസങ്ങൾക്ക് ശേഷമാണ് രാജു പാൽ കൊല്ലപ്പെട്ടത്.
വിജയ് ചൗധരി എന്ന ഉസ്മാനെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികള്‍ ട്രാൻസ് - യമുന ഭാഗത്ത് ഉളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്ഒജിയുടെയും കൗധ്യാര പോലീസിന്‍റെയും സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചതായി പ്രയാഗ് രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇയാള്‍ എൻകൗണ്ടറില്‍ കൊല്ലപ്പെട്ടത്.
പോലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഇയാള്‍ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമേഷ് പാലിനെയും അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഒരു പോലീസുകാരനെയും വെടിവച്ച, സിസിടിവി ക്യാമറിയില്‍ പതിഞ്ഞിരുന്ന സംഭവത്തിലെ പ്രധാന പ്രതിയാണ് ഉസ്മാന്‍ എന്ന് പോലീസ് കമ്മീഷണര്‍ ശര്‍മ്മ പറഞ്ഞു. വിജയ് ചൗധരിയെന്നും വിജയ് പാൽ എന്നും അറിയപ്പെട്ടിരുന്ന ഇയാള്‍ അതിഖ് അഹമ്മദിന്‍റെ ഗൂണ്ടാ സംഘത്തില്‍ ഉസ്മാന്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പോലീസ് പറയുന്നു.
ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതേ കേസില്‍ ഉള്‍പ്പെട്ടിരുന്ന പ്രതി അർബാസിനെ കഴിഞ്ഞയാഴ്ച യുപി പോലീസ് മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുത്തിയിരുന്നു. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു പ്രതി സദകത്തിനെ എസ്ടിഎഫ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതികളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് യുപി പോലീസ് 2.5 ലക്ഷം രൂപ പ്രരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ കൊല നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam