
കൊച്ചി:പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ഏലൂരില്‍ വെട്ടേറ്റ എഎസ്ഐ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് തനിക്ക് കുത്തേറ്റതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിന് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നത്തിലുള്ള പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോല്‍ വാതില്‍ കുറ്റിയിട്ട് കത്തിയും പിടിച്ചുനില്‍ക്കുകയായിരുന്നു പോളെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
പുറത്തേക്കിറങ്ങിവന്ന് പൊലീസുകാരനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചു. ഇതോടെ താന്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോള്‍ തന്നെ കുത്തിപരിക്കേല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam