
ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു കുപ്രസിദ്ധ ഗുണ്ടയുടെ തല അക്രമികള്‍ വെട്ടിയെടുത്തു. അറുത്തെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം.
നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘം വടിവാളുമായി ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മകളെ വാള്‍ കാട്ടി ഓടിച്ച സംഘം ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി.
കലി അടങ്ങാത്ത അക്രമികള്‍ ഉടലില്‍ നിന്ന് തല അറുത്തെടുത്തു. തുടര്‍ന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വാള്‍തലപ്പില്‍ ശിരസ് കണ്ടു പരിഭ്രമിച്ച പൊലീസുകാര്‍ ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി. മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam