നായ്ക്കളെ വിഷം വച്ച് കുത്തിവച്ചു കൊലപ്പെടുത്താൻ പഞ്ചായത്ത് രണ്ട് പേരെ കൂലിക്കെടുത്തുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്
രംഗറെഡ്ഡി: കൊന്നൊടുക്കിയത് 100ലേറെ തെരുവുനായ്ക്കളെ, ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ റംദറെഡ്ഡിയിലെ യാചാരം എന്ന സ്ഥലത്താണ് സംഭവം. നൂറിലേറെ തെരുവുനായകളെ കൊന്നൊടുക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചുവെന്ന മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് കേസ്. പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ശയംപേട്ട്, ആരെ പള്ളി മേഖലയിൽ 300ലേറെ തെരുവുനായ്ക്കളെ കൊന്നുവെന്നാണ് എഫ്ഐആറിലെ ആരോപണം. നായ്ക്കളെ വിഷം വച്ച് കുത്തിവച്ചു കൊലപ്പെടുത്താൻ പഞ്ചായത്ത് രണ്ട് പേരെ കൂലിക്കെടുത്തുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത, മൃഗങ്ങൾക്ക് അംഗഭംഗം വരുത്തുക എന്നീ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ജനുവരി 9നാണ് പരാതി ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദമാക്കിയത്. കുഴിച്ച് മൂടിയ നായ്ക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നുവെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. 9 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.


