
തിരുവനന്തപുരം: കാട്ടാക്കടയില്‍യുവാവ് വില്‍പനയ്ക്കായി ലേലത്തില്‍ വാങ്ങിയ കാറുകള്‍ അടിച്ചു തകര്‍ത്ത് ഭീഷണിയുമായി ഒരു സംഘം. കാട്ടാക്കട കിള്ളിയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് സംഘം തകര്‍ത്തത്. കിള്ളി സ്വദേശിയായ അസ്ലം കാറുകള്‍ ലേലത്തില്‍ പിടിച്ചതിന്‍റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു അതിക്രമം എന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജെറമി എന്നയാളുടെ നേതൃത്വത്തിലാണ് ചിലര്‍ അല്‍സലും മന്‍സില്‍ അസ്ലമിന്‍റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് എത്തിയത്. പുരയിടത്തിലേക്ക് അതിക്രമിച്ച് കയറിയ ഇഴര്‍ അസ്ലമിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വന്നവരുടെ ലക്ഷണത്തില്‍ പന്തികേട് തോന്നിയ അസ്ലം ഇവരോടെ രാവിലെ സംസാരിക്കാം എന്ന് വിശദമാക്കുകയായിരുന്നു. ഇതോടെ സംഘം അസഭ്യം പറയാന്‍ ആരംഭിക്കുകയും അസ്ലമിനെ കണ്ടിട്ടേ പോകൂവെന്നും ആക്രോശിക്കാനും തുടങ്ങി. അസ്ലം പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ജനലിലും മറ്റും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെ വീടിന് മുന്നിൽ ഉണ്ടായിരുന്ന ഇന്നോവ, വാഗണർ വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. വാഹന കച്ചവടമാണ് അസ്ലം ചെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന്വാഹനം ലേലത്തില്‍ പിടിച്ചും അല്ലാതെയും വാങ്ങിയാണ് വില്‍പന നടത്തുന്നത്.
സമാനമായ രീതിയില്‍ വ്യാപാരം ചെയ്യുന്നവരാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ജെറമി ഇതിന് മുന്‍പ് നിരവധി തവണ അസ്ലമിനെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കുകയും ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രദേശത്ത് കയറി അസ്ലം വാഹനം വാങ്ങാനോ വിൽക്കാനോ പാടില്ലെന്നായിരുന്നു ഭീഷണി. അസ്ലം ഇത് അവഗണിച്ച് കച്ചവടം തുടര്‍ന്നതാണ് നിലവിലെ അതിക്രമത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam