വിമാനത്താവള റോഡിലാണ് മാസ്കും, കയ്യുറകളും, ഗ്ലൗസും കണ്ടത്. കാറിലെത്തി വലിച്ചെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കണ്ണൂർ: മട്ടന്നൂരിൽ ഉപയോഗിച്ച മാസ്കും, ഗ്ലൗസും വഴിയരികിൽ കളയുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത്.
സമാന രീതിയിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ മുൻവശത്ത് ഉപയോഗിച്ച പിപിഇ കിറ്റുകളും , ഗ്ലൗസും ,മാസ്കും കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് തേടി.
വിമാനത്താവള റോഡിലാണ് മാസ്കും, കയ്യുറകളും, ഗ്ലൗസും കണ്ടത്. കാറിലെത്തി വലിച്ചെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ജില്ലാ ആശുപത്രിക്ക് മുൻവശത്ത് രണ്ട് ചാക്കിലായാണ് ഉപയോഗിച്ച പിപിഇ കിറ്റുകൾ കണ്ടത്. ആശുപത്രി മാലിന്യങ്ങൾ പട്ടിയും, കാക്കയും കൊത്തിവലിക്കുന്ന നിലയിലായിരുന്നു.
ആശുപത്രിക്ക് മുൻവശത്തെ മിലിട്ടറി സ്റ്റോർ കെട്ടിടത്തിന്‍റെ ഗേറ്റിന് മുന്നിലാണ് മാലിന്യം തള്ളിയത്. സംഭവം വാർത്തയായതോടെ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. രണ്ട് ദിവസം മുന്പ് മട്ടന്നൂരിൽ ഉപയോഗിച്ച പിപിഇ കിറ്റുകൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കണ്ണൂർ റോഡിലെ കൊതേരി ബസ്റ്റോപ്പിന് സമീപമാണ് ഇവ കണ്ടത്. ഉപയോഗിച്ച പ്രതിരോധ വസ്തുക്കൾ വലിച്ചെറിയുന്ന സംഭവങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.