
ഹരിപ്പാട്: ഭർതൃവീട്ടിൽ നിന്ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി. ശനിയാഴ്ച രാവിലെ 6 മണിയോടെ വാഹനത്തിൽ എത്തിയ സംഘം ഭർത്താവിനെയും മാതാപിതാക്കളെയും മർദ്ദിച്ച ശേഷം കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
കഴിഞ്ഞ മാസം 28 ന് കർണാടകയിൽ നിന്ന് കാർത്തികപ്പള്ളി മഹാദേവികാട് അഖിൽ ഭവനത്തിൽ അഖിലിനോടൊപ്പം എത്തിയതായിരുന്നു യുവതി. തുടർന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 29 ന് ഇവർ വിവാഹിതരായി. വിവാഹത്തിൽ പങ്കുകൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. ഇതിനിടയിൽ, വീട്ടിലേക്ക് വരാൻ ബന്ധുക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതിന് ശേഷമാണ് കർണാടകയിൽ നിന്ന് ബന്ധുക്കൾ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു.
അതിനിടെ, കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി. കുന്ദമംഗലം സ്വദേശി ഷിജിൽഖാനെയാണ് പെരിങ്ങളത്ത് വെച്ച് അഞ്ചംഗസംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് ഇയാളെ മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷിജിൽ ഖാൻ വിദേശത്ത് നിന്നെത്തിയത്. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും സംശയിക്കുന്നുണ്ട്. ഷിജിലിന്റെ ബന്ധുവിന്റെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam