
ലക്നോ: ഒരു കടയില്‍ നിന്ന് ബള്‍ബ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ പൊലീസുകാരന് സസ്പെന്‍ഷന്‍. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‍രാജിലാണ് സംഭവം. കടയുടെ പുറത്ത് തൂക്കിയിരുന്ന ബള്‍ബ് പൊലീസുകാരന്‍ ഊരിയെടുത്ത് കൊണ്ട് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതതോടെ നടപടി സ്വീകരിച്ചത്. പ്രയാഗ് രാജ് ജില്ലയിലെ ഫുല്‍പുര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയ രാജേഷ് വെര്‍മ്മയെയാണ് സസ്പെന്‍ഡ് ചെയ്തത്.
അടച്ചിട്ടിരിക്കുന്ന ഒരു കടയിലേക്ക് രാജേഷ് നടന്നെത്തുന്നത് വീഡിയോയില്‍ കാണാം. ഇതിന് ശേഷം പരിസരം വീക്ഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ശേഷം ബള്‍ബ് ഊരി പോക്കറ്റിലിട്ട് രാജേഷ് നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ഒക്ടബോള്‍ ആറിനാണ് സംഭവം നടന്നത്. ദസറ മേളയുടെ ദിവസം നൈറ്റ് ഡ്യൂട്ടിയിലായിരുന്നു പൊലീസുകാരന്‍. ബള്‍ബ് നഷ്ടമായതായി പിറ്റേന്നാണ് കടക്കാരന്‍ മനസിലാക്കിയത്.
സിസിടിവി പരിശോധിച്ചപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസുകാരന്‍ തന്നെ ബള്‍ബ് മോഷ്ടിക്കുന്നതാണ് സിസിടിവിയില്‍ ഉണ്ടായിരുന്നത്. വൻ പ്രതിഷേധത്തെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച രാജേഷ് വെര്‍മ്മ കഴിഞ്ഞ എട്ട് മാസമായിട്ട് ഫുൽപൂർ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.
ഇരുട്ടായതിനാൽ താൻ നിലയുറപ്പിച്ച സ്ഥലത്ത് ബൾബ് ഊരിയെടുത്ത് അവിടെ ഇടുക മാത്രമാണ് ചെയ്തതെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരന്‍ വാദിച്ചു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടുത്തിടെ യുപി പൊലീസിന് തന്നെ നാണക്കേടുണ്ടാക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാൺപൂരിൽ നടപ്പാതയിൽ ഉറങ്ങുകയായിരുന്ന ഒരാളുടെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പൊലീസുകാരനെ പിടികൂടിയിരുന്നു.
മാമ്പഴ മോഷണ സ്‌റ്റൈലില്‍ മൊബൈല്‍ കവര്‍ച്ച, യുപി പൊലീസുകാരനെ കുടുക്കിയത് സിസിടിവി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam