പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; മൃതദേഹം കത്തിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കൊലപാതകം നടത്തിയിരുന്നു

By Web TeamFirst Published Mar 12, 2020, 12:16 PM IST
Highlights

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച് ആളെ കണ്ടെത്തനുള്ള ശ്രമത്തിലായിരുന്നു ക്രൈംബ്രാഞ്ച്.

കോഴിക്കോട്: രണ്ടര വർഷം മുമ്പ് കോഴിക്കോട് പറമ്പിൽ ബസാറിലെ പോലൂരിനടത്ത് കത്തിക്കരി‌ഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് ക്രൈംബ്രാഞ്ച് ഐജി ജയരാജ്. മൃതദേഹം കത്തിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ആളെ കൊലപ്പെടുത്തിയിരുന്നു എന്നാണ് നിഗമനമെന്നും ജയരാജ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവർ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചയാളെകുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ മൃതദേഹം പറത്തെടുത്തുള്ള പരിശോധന തുടങ്ങി.

2017 സെപ്തംബർ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാൽ ആളെ തിരിച്ചറിയാനായില്ല. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുകിയതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൃതദേഹം കൊണ്ടുവന്നിട്ടത് പോലൂര്‍ പറമ്പില്‍ ബസാര്‍ ഭാഗത്തുള്ള ചിലരെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഉറപ്പ് വരുത്തിയ ശേഷം മാത്രം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

മരിച്ചതാരെന്ന ചില സൂചന അന്വേഷ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് ഉറപ്പിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള നടപടികള്‍ വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ തുടങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടി ഉപയോഗിച്ച് ഫേഷ്യാല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി മുഖം പുനഃസൃഷ്ടിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!