
മധുരൈ(തമിഴ്നാട്): ഉത്തരേന്ത്യന്‍ സംഘം സംസ്ഥാനത്ത് കവര്‍ച്ച തുടങ്ങിയെന്ന നിഗമനത്തില്‍ പൊലീസ്(Tamilnadu). കഴിഞ്ഞ ദിവസം ദിണ്ടിഗലില്‍ ഡോക്ടര്‍ ദമ്പതിമാരെ കെട്ടിയിട്ട് നടത്തിയ വന്‍ കവര്‍ച്ചയാണ് പൊലീസിനെ ഞെട്ടിച്ചത്. 280 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും കാറുമാണ് ദമ്പതികള്‍ക്ക് നഷ്ടമായത്. റോഡരികിലെ വലിയ വീടുകളെയും സമ്പന്നരെയും ലക്ഷ്യമിട്ടാണ് മോഷണമെന്ന് പൊലീസ് സംശയിക്കുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു.
തമിഴ്‌നാട്ടില്‍ ഡോക്ടര്‍ ദമ്പതിമാരെ (Doctor couple)) വീടിനുള്ളില്‍ കെട്ടിയിട്ട് വന്‍ കവര്‍ച്ച (Robbery). അതിക്രമിച്ചു കയറിയ നാലംഗസംഘം 280 പവന്‍ സ്വര്‍ണാഭരണങ്ങളും(Gold Ornaments) 25 ലക്ഷം രൂപയും (25 lakh rupees) കാറും (Car) കൊള്ളയടിച്ച് സ്ഥലം വിട്ടു. ദിണ്ടിഗല്‍ (Dindigul) ജില്ലയില്‍ ഒട്ടന്‍ച്ചത്രം ധാരാപുരത്താണ് സംഭവം. ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് മുഖംമൂടി സംഘം കവര്‍ച്ച നടത്തിയത്.
280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും ; ഡോക്ടർ ദമ്പതികളെ കെട്ടിയിട്ട് വന്‍കവർച്ച
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് സംഘം വീട്ടിനുള്ളില്‍ കടന്നത്. നിരീക്ഷണ കാമറകള്‍ തകര്‍ത്ത ശേഷം അകത്തുകയറി. പ്രതിരോധിക്കാനെത്തിയ ഇരുവരെയും കെട്ടിയിട്ടു. വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ശക്തിവേലിന്റെ കാറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്വര്‍ണവും പണവുമായി രക്ഷപ്പെട്ടു. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കെട്ടഴിച്ച ഡോ. ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പൊലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ആരും സംഭവം അറിയാതിരുന്നതെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ചക്കെത്തിയ നാലുപേരും മുഖം മൂടിയണിഞ്ഞിരുന്നെന്നും പ്രായം 25നും മുപ്പതിനും ഇടയിലാകുമെന്നും പൊലീസ് പറഞ്ഞു.
സമീപത്ത് വലിയൊരു കെട്ടിടത്തിന്റെ പണി നടക്കുന്നതിനാല്‍ റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍ വീട് പെടില്ലെന്ന് പൊലീസ് പറഞ്ഞു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം. സംഭവമറിഞ്ഞ് ദിണ്ടിഗല്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘമെത്തി തെളിവെടുത്തു. റോഡരികിലെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഉത്തരേന്ത്യന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. കവര്‍ച്ചക്കാരെ പിടികൂടാന്‍ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ജഡ്ജിയുടെ വീട്ടില്‍ മോഷണം 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി
മലപ്പുറം: മുള്ളമ്പാറ റോഡില്‍ ജഡ്ജിയുടെ വാടക ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. വീട്ടില്‍ ജഡ്ജി ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ അദ്ദേഹം ഇന്നലെ രാവിലെ പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam