ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ട് മണിയോടെ വൻ കവർച്ച നടന്നത്. 

ചെന്നൈ: ചെന്നൈ ദിണ്ടി​ഗൽ ജില്ലയിൽ (Gold and Cash) 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും (Robbery) കാറും കൊള്ളയടിച്ചു. ഡോക്ടർ ദമ്പതികളെ കെട്ടിയിട്ടതിന് ശേഷമാണ് നാലം​ഗ സംഘം കവർച്ച നടത്തിയത്. ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ട് മണിയോടെ വൻ കവർച്ച നടന്നത്. 

വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി. നാലംഗസംഘം വീടിന്റെ മതില്‍ചാടിയാണ് വളപ്പില്‍ കടന്നത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു, അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കാറിന്റെ താക്കോലും സംഘം കൈക്കലാക്കി. ശക്തിവേലിന്റെ കാറിലാണ് കവർന്ന സ്വര്‍ണവും പണവുമായി നാലുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. കെട്ടഴിച്ച ഡോ.ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പോലീസിനെ അറിയിച്ചു. 

മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ചാ സംഘം കവർച്ച നടത്തിയത്. വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. ശക്തിവേലും കുടുംബവും താമസിച്ചിരുന്നതിന് സമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിനാല്‍ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് പോലീസ് പറഞ്ഞു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന നാലുപേരും 25-നും 30-നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. ദിണ്ടിഗല്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വഷണം നടത്തി കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായും പോലീസ് സൂപ്രണ്ട് അറിയിച്ചു.

ജഡ്ജിയുടെ വീട്ടില്‍ മോഷണം 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി

മലപ്പുറം: മുള്ളമ്പാറ റോഡില്‍ ജഡ്ജിയുടെ വാടക ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. വീട്ടില്‍ ജഡ്ജി ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ അദ്ദേഹം ഇന്നലെ രാവിലെ പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.