രണ്ടിടങ്ങിൽ മയക്കുമരുന്ന് വേട്ട. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി
കാസര്‍കോട്: രണ്ടിടങ്ങിൽ മയക്കുമരുന്ന് വേട്ട. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. നാല് കണ്ണൂര് സ്വദേശികള്‍ അറസ്റ്റിലായി.
നീലേശ്വരം പള്ളിക്കര റെയില‍് ഗേറ്റിനടുത്ത് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പിടികൂടിയത്. 25 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി സ്വദേശി എ നിഷാം, എടക്കാട് സ്വദേശി മുഹമ്മദ് ത്വാഹ എന്നിവരാണ് അറസ്റ്റിലായത്.
ത്വാഹ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. നിഷാം നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാവുന്നത് ആദ്യം. നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ നിന്ന് 10.51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എക്സൈസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ ചിറക്കല്‍ കാട്ടപ്പള്ളി സ്വദേശി റഹീം, മറക്കല്‍ ചിറയിലെ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് ജില്ലയില്‍ എക്സൈസ് നടത്തുന്ന ആദ്യ ബ്രൗണ്‍ഷുഗര്‍ വേട്ടയാണിത്. ഉത്സവം പ്രമാണിച്ച് കൂടുതല്‍ മയക്കുമരുന്ന് എത്താന്‍ സാധ്യത കണക്കിലെടുത്ത് എക്സൈസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു. ഇതിനിടിയിലാണ് കടത്തുകാര്‍ പിടിയിലായത്.
Read more: നൂൽപപ്പുഴയിലെ കൊലപാതകം, സംസ്കരിച്ചത് ഗോത്രാചാരങ്ങൾ പോലുമില്ലാതെ, ഭർത്താവ് അറസ്റ്റിൽ
പൈലറ്റെന്ന പേരിൽ ആൾമാറാട്ടം, 25കാരൻ പിടിയിൽ
ദില്ലി: പൈലറ്റാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഗുരുഗ്രാം പൊലീസാണ് യുവാവിനെ തന്ത്രപരമായി കുടുക്കിയത്. വിമാനത്തിലെ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലാകുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് ഏറെയും ഇയാൾ കബളിപ്പിച്ചത്. കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായി 300ഓളം യുവതികളെ തട്ടിപ്പിനിരയാക്കിയെന്ന് ബോധ്യമായി. പൈലറ്റെന്ന വ്യാജേനസോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ 150ലധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ തട്ടിപ്പിനായി ഉണ്ടാക്കിയത്. യുവതികളുമായി ഏറെക്കാലം സൗഹൃദം സ്ഥാപിച്ചതിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി. തട്ടിപ്പിനിരയാക്കിയ യുവതികളാരും ഇയാളെ നേരിൽ കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു, പേഴ്‌സ് പോക്കറ്റടിച്ചു, ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇയാൾ പണം വാങ്ങിയിരുന്നത്. തിരികെ നല്‍കാമെന്ന ഉറപ്പിലാണ് യുവതികൾ പണം നൽകിയിരുന്നത്. എന്നാൽ പണം ലഭിച്ച ശേഷം ഇയാൾ ഇവരുമായി ബന്ധപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അമേരിക്കൻ പൗരയായ വയോധികയിൽ നിന്ന് രണ്ടരക്കോടി തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വസ്തുവിൽപനയുമായി ബന്ധപ്പെട്ടാണ് ഇയാൾ വയോധികയെ കബളിപ്പിച്ചത്. രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ പിടിയിലായത്.