
കുമ്പളങ്ങി: എറണാകുളം കുമ്പളങ്ങിയിൽ മാമോദീസ ചടങ്ങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന്‍റെ മുന്നിൽ വച്ച് ഒരു സംഘം ആളുകൾ അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. തലേദിവസം മാമോദീസ ചടങ്ങിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ എത്തിയത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളിൽ ഒരാളായ ജിതിനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്നവരാണ് ജിജോയും ഷാരോണും.
പ്രതികളുമായി പൊലീസ് ഇന്ന് കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനിൽകുമാറിനെ കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പള്ളിയിലെ തർക്കത്തിന് ശേഷം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികളുണ്ട്. ഇവർ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാമോദീസ ചടങ്ങിനിടെ വാക്കേറ്റം, ബൈക്ക് കത്തിച്ചു; വീണ്ടും സംഘടിച്ചെത്തി യുവാവിനെ കുത്തിക്കൊന്നു
തൃശൂർ കയ്പമംഗലം വഴിയമ്പലത്തെ പെട്രോൾ പമ്പുടമ കോഴിപ്പറമ്പിൽ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത് രണ്ട് ദിവസ മുന്‍പാണ്. രാത്രി പമ്പിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടർന്ന സംഘം കാറിൽ തട്ടികൊണ്ട് പോയി. പണം കവരാൻ ശ്രമിച്ചെങ്കിലും മനോഹരന്റെ പക്കൽ ആകെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ തള്ളുകയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസിലേറെ നിര്‍ണായകമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam