
കൊല്ലം ആയിരനല്ലൂർ ആർ.പി.എല്‍ എസ്റ്റേറ്റിൽ നിന്നും റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനേയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത റബര്‍ വെട്ട് മനസിലാക്കിയ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം നാഗേന്ദ്രന്റെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു.
ഏരൂര്‍ സ്വദേശിയായ ചന്തുവിനെയാണ് നാഗേന്ദ്രൻ അക്രമിച്ചത്. ഇതിന് മുന്‍പും ഇയാള്‍ റബര്‍ പാല്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് തോട്ടം തൊഴിലാളികളുള്ളത്. അടുത്തിടെയായി റബര്‍ പാലില്‍ ഉണ്ടായ വലിയ രീതിയിലെ കുറവാണ് തൊഴിലാളികളെ സംശയത്തിലാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരവിപേരൂരില്‍ റബര്‍ പാല്‍ ശേഖരിച്ച് വച്ചിരുന്ന വീപ്പകള്‍ അജ്ഞാതര്‍ മോഷ്ടിച്ചിരുന്നു. വീപ്പകളില്‍ ശേഖരിച്ച് വച്ചിരുന്ന പാല്‍ ഒഴുക്കി കളഞ്ഞ ശേഷമായിരുന്നു മോഷണം.
പാലക്കാട് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശി പിടിയിലായി.യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യൻ തട്ടിപ്പ് നടത്തിയിരുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ചാണ് ബാലസുബ്രഹ്മണ്യൻ പലരിൽ നിന്ന് പണം കടം വാങ്ങിയത്. കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കുന്ന പതിവില്ല. 2 ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്.
ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി. കേരള ഫോറസ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്റെ ഇടപെടൽ മൂലമാണ് തട്ടിപ്പ് പുറത്തായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ വീട്ടില്‍ വെച്ച് ഒളിവിൽ പോയ പ്രതിയെ മണ്ണൂരിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 5 വർഷമായി ഇയാൾ തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും യൂണിഫോമുകൾ കണ്ടെത്തി. യൂണിഫോമുകൾ തയ്ച്ചിരുന്നത് പൊലീസുകാരുടെ വസ്ത്രം തയ്ച്ചിരുന്ന അതേ കടയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam