കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പൊക്കി

By Web TeamFirst Published Aug 13, 2022, 1:25 AM IST
Highlights

രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്.

മലപ്പുറം: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. 

സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്. രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന്  നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ് മെൻറിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ  സുബിൻ, എം വിശാഖ്, കെആർ അജിത്ത്, ബസന്തകുമാർ, ജി എം അരുൺകുമാർ, കെ മുഹമ്മദലി, സജി പോൾ, കെ രാജീവ്, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Read More : 'ഒഴിഞ്ഞ കെട്ടിടം, നിറയെ ഫ്ലക്സ്'; അധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

കഴിഞ്ഞ ദിവസം പാലക്കാടും കഞ്ചാവ് പിടികൂടിയിരുന്നു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ  ആ൪പിഎഫും എക്സൈസു൦  സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി അക്ബറിന്റെ മകൻ അഹമ്മദ് സുഹൈൽ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകൻ അലോക്  (24), എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 6 കോടി രൂപയിലധിക൦ വില വരും. 

ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ  പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുന്നതിനിടെയാണ് പ്രതികളെ ആ൪പിഎഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവും എക്സൈസു൦ ചേർന്ന് വലയിലാക്കിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. അതേസമയം സംസ്ഥാനത്ത് ഓണം സ്പെഷ്യല്‍ ഡ്രൈവ് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Read More : 'ഡിഐജി, എസ്പി', പൊലീസ് വേഷം പലത്; വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടിൽ നിന്ന് പിടിയിൽ

click me!