
മുംബൈ: മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത് ഡി ആർ ഐ പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന 665 അപൂർവ ജീവികളെയണ് ഡി ആർ ഐ പിടികൂടിയത്. ഇതിൽ 117 എണ്ണവും കള്ളക്കടത്തിനിടെ ചത്തിരുന്നു. സ്വർണവും മയക്കുമരുന്നും പോലെ വന്യജീവികളുടെ കടത്തും വ്യാപകമാണെന്ന വിവരം ഡി ആർ ഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. അത്തരമൊരു വമ്പൻ കള്ളക്കടത്താണ് ഡി ആർ ഐ മുംബൈയിൽ പിടികൂടിയത്.
വന്യജീവികളെ എയർ കാർഗോ വഴി മലേഷ്യയിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത്. അക്വേറിയത്തിൽ വളർത്താനുള്ള മീനുകളെന്ന് രേഖകള്‍ കാണിച്ചായിരുന്നു കടത്ത്. ക്ലിയറൻസ് ലഭിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും വിലേപാർലെയിൽ വച്ച് വാഹനം ഡി ആർ ഐ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ജീവികളെ സൂക്ഷിച്ച പെട്ടികൾ തിരികെ എയർ കാർഗോ കോംപ്ലക്സിൽ എത്തിച്ച് തുറന്നപ്പോഴാണ് എത്ര ജീവികളെന്നും ഏതൊക്കെയാണെന്നും വ്യക്തമായത്.
ആമകളും, പെരുമ്പാമ്പും ഇഗ്വാനകളും അടക്കം 665 ജീവികളയൊണ് കണ്ടെത്തിയത്. അതിൽ 117 എണ്ണവും ചത്തുപോയിരുന്നു. വിപണിയിൽ മൂന്ന് കോടിയെങ്കിലും വിലമതിക്കുന്ന ജീവികളെയാണ് കണ്ടെത്തിയതെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധാരാവി സ്വദേശി രാജാ എന്നയാളാണ് ഇറക്കുമതി ചെയ്തത്.
ഇയാൾക്ക് വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഒരു കടയുണ്ട്. രാജയെ ഡി ആർ ഐ ആദ്യം അറസ്റ്റ് ചെയ്തു. മസ്ഗാവ് സ്വദേശി വിക്ടർ ലോബോ എന്നയാൾക്ക് വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്നും ഒമ്പത് ലക്ഷം കമ്മീഷനായി ആദ്യമേ കിട്ടിയെന്നും ഇയാൾ മൊഴി നൽകി. ലോബോയും പിന്നാലെ അറസ്റ്റിലായി. ജീവികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഡി ആര്‍ ഐ അറിയിച്ചു.