
തൊടുപുഴ: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായ ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്‍റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. മൂന്നാര്‍ വട്ടവട റോഡിലെ മാട്ടുപെട്ടി ഫോട്ടോ പോയന്‍റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി.
അതിനിടെ, മലപ്പുറത്ത് വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പൊക്കിയത്. ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തവെയാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam