
പൊന്നാനി: ബോട്ട് മറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കിയെന്ന് പരാതി.മരിച്ച കബീറിന്‍റെ ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പൊലീസ് താനൂരില്‍ നിന്നും കാണാതായ യുവാവിന്‍റെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പരാതി.
ഈ മാസം ആറാം തിയ്യതിയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് കബീറിനെ പൊന്നാനിയില്‍ കടലില്‍ കാണാതായത്.അന്നു തന്നെ താനൂരില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യതൊഴിലാളികളേയും കാണാതായി.താനൂര്‍ സ്വദേശികളായ ഉബൈദ്,കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.
മൂന്നു പേര്‍ക്കുമായുള്ള തിരച്ചില്‍ അന്നു മുതല്‍ തന്നെ തുടങ്ങിയിരുന്നെങ്കിലും മൂന്നു ദിവസം മുമ്പാണ് ഒരാളുടെ മൃതദേഹം താനൂരില്‍ നിന്നും കിട്ടിയത്.ഇത് താനൂരിലെ ഉബൈദാണെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പൊലീസ് വിട്ടുകൊടുത്തു.താനൂരില്‍ പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കുകയും ചെയ്തു. മൃതദേഹത്തിന്‍റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മരിച്ചത് കബീറാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.
മൃതദേഹം ആളുമാറി കബറടക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇതിനിടെ ഇന്ന് കാസര്‍കോട് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.ഇത് താനൂരില്‍ നിന്നും കാണാതായ ഉബൈദിന്‍റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതോടെ നേരത്തെ കബറടക്കിയ മൃതദേഹം കബീറിന്‍റേതുതന്നെയാണെന്നും സ്ഥിരീകരണമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam