ട്യൂഷൻ ടീച്ചറുടെ സഹോദരന്‍റെ ക്രൂരത, 4 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീടിന് നേരെ ആക്രമണം

By Web TeamFirst Published Mar 25, 2024, 11:32 AM IST
Highlights

ദില്ലിയിലെ ട്യൂഷൻ സെന്ററിൽ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടിൽ വന്ന പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

ദില്ലി: ദില്ലിയിൽ നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ  പാണ്ഡവ് നഗറിൽ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. വാർത്ത അറിഞ്ഞ് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വൻസംഘർഷത്തിലേക്ക് നയിച്ചു. ട്യൂഷൻ സെന്‍ററിന് സമീപത്തെ കാറുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാരുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ദില്ലിയിലെ ട്യൂഷൻ സെന്ററിൽ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടിൽ വന്ന പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറിന്‍റെ സഹോദരനാണ് ക്രൂരത കാട്ടിയതെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകി. 

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും പീഡനത്തിന് ഇരയായ കുട്ടിയെ എയിംസിലേക്ക് മാറ്റിയെന്നും സുരക്ഷിതയാണെന്നും ഡിസിപി അപൂർവ ഗുപ്ത പ്രതികരിച്ചു.  സംഭവത്തെ പറ്റി വാട്ട്സ്ആപ്പ് വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും വരുന്ന സന്ദേശങ്ങൾ പ്രദേശത്തെ സമാധനം തകർക്കാനുള്ളതാണെന്നും ജനങ്ങൾ സമാധനം പുലർത്തണമെന്നും പൊലീസ് അറിയിച്ചു. 

അതേസമയം സംഭവം ദില്ലി ലെഫ്റ്റന്റ് ഗവർണ്ണർക്കെതിരെ അയുധമാക്കുകയാണ് എഎപി. ക്രമസമാധാനപാലനം എൽജിയുടെ ഉത്തരാവാദിത്വമാണെന്നും ഭരണഘടനപരമായ ഉത്തരവാദിത്വം പാലിക്കാൻ എൽജി തയ്യാറാകണമെന്നും ദില്ലി മന്ത്രി അതീഷി മെർലേന പ്രതികരിച്ചു. സംഘർഷ സാധ്യത തുടരുന്നതിനാൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. 

Read More :  30 ലക്ഷത്തിന്‍റെ വളപട്ടണത്തെ ഹൈ-ടെക്ക് അറവുശാല, 25 വർഷമായിട്ടും പക്ഷേ ഉപയോഗമില്ല, കാടുമൂടിയത് ലക്ഷങ്ങൾ!

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!