
അമ്പത്തൂര്‍: നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. ചെന്നൈ അമ്പത്തൂരിലായിരുന്നു സംഭവം. ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതര പരിക്കേറ്റത്. കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയി. കാലിന് ഗുരുതര പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ കുപ്രസിദ്ധനാണ് ഒട്ടേരി കാര്‍ത്തിക്. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു.
കൊലപാതക കേസുകളിലും ബോംബ് കേസുകളിലും സ്ഥിരം പ്രതിയായ കാര്‍ത്തിക്കിനാണ് നിലവില്‍ പരിക്കേറ്റിരിക്കുന്നത്. ജയിലില്‍ വച്ച് പരിചയപ്പെട്ട ഒരാള്‍ക്കൊപ്പമായിരുന്നു ബോംബ് നിര്‍മ്മാണം. ഇയാളുടെ വീടിന്‍റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് മദ്രാസ് ഹൈക്കോടതിയിലെ വനിതാ അഭിഭാഷകയ്ക്ക് ഇയാളുടെ പേരില്‍ ഭീഷണി നേരിട്ടിരുന്നു. വീടിന് സമീപത്ത് കുട്ടികള്‍ സൈക്കിള്‍ വച്ചതിനേ ചൊല്ലിയുണ്ടായ തര്‍ക്കത്തിലായിരുന്നു മലര്‍കൊടിയെന്ന അഭിഭാഷകയെ വീടിന് ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഒട്ടേരി കാര്‍ത്തിക്കിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയത്. അഭിഭാഷകയുടെ കുട്ടികള്‍ സൈക്കിള്‍ വച്ചതിനെ അയല്‍വാസി വഴക്കുപറഞ്ഞിരുന്നു.
നേരത്തെ ശങ്കര്‍ ജിവാല്‍ ചെന്നൈ മെട്രോ പൊലീസ് കമ്മീഷണര്‍ ആയിരുന്ന സമയത്ത് ചെന്നൈയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ദക്ഷിണ ചെന്നൈയെ വിറപ്പിച്ചിരുന്ന മണികണ്ഠന്‍, കൂട്ടാളി കാക്ക തോപ്പ് ബാലാജി എന്നിവരെ പൊലീസ് തോക്കിന്‍ മുനയില്‍ അറസ്റ്റ് ചെയ്തിരുന്നു. ബാലാജി ഓടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തില്‍ ഇയാളുടെ കയ്യും കാലും ഒടിഞ്ഞിരുന്നു. 52 കൊലപാതക്കേസുകളിലും നിരവധി കൊലപാത ശ്രമങ്ങളിലും പ്രതിയാണ് ബാലാജിയും മണികണ്ഠനും. 25ഓളം ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയായിരുന്നു ഈ സമയത്തെ ഗുണ്ടാവേട്ട.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam