
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ വീട്ടമ്മയുടെ കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണക്കവർച്ച. ചെമ്പഴന്തി കുണ്ടൂർക്കുളം സ്വദേശി ഷൈലയുടെ ആറു പവൻ സ്വർണ്ണം കവർന്നതിന് പുറമെ വീടും കാറും തകർത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
നേരത്തെ നിരവധി കേസുകളിൽ പ്രതിയായ കരിക്ക് രതീഷ് എന്നറിയപ്പെടുന്ന രതീഷ്, പോപ്പി അഖിൽ എന്ന അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അഞ്ച് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്. കടയിലെത്തിയ ഗുണ്ടാസംഘം കടയുടമയായ ഷൈലയുടെ കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി ആറരപ്പവനോളം വരുന്ന ആഭരണങ്ങൾ കൈക്കലാക്കി. കടയോട് ചേർന്നുളള ഇവരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന്റെ ഗേറ്റും ജനൽചില്ലുകളുമുൾപ്പെടെ സംഘം തകർത്തു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേരെയും ആക്രമണമുണ്ടായി.
അയ്യങ്കാളി നഗറിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മാല കവർന്നതുൾപ്പെടെ നിരവധിക്കേസിൽ പ്രതികളാണ് ഇവർ. കുണ്ടൂർകുളത്തിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലുണ്ടായിരുന്നവരും വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവിൽ പോയ പ്രതികൾക്കായി കഴക്കൂട്ടം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam